രാജ്യത്ത് കടുത്ത വാക്സിൻ ക്ഷാമം നേരിടുന്നതിനിടെയാണ് കൊവിഡ് 19 പ്രതിരോധ വാക്സിനുകളുടെ വിതരണം ത്വരിതപ്പെടുത്താനായി സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നത്. വിദേശ വാക്സിനുകള്‍ക്ക് ഇന്ത്യയിൽ വിതരണം നടത്താനുള്ള നടപടികള്‍ ലളിതമാക്കിയതിനു പിന്നാലെ 18 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാവര്‍ക്കും മെയ് ഒന്ന് മുതൽ വാക്സിൻ നല്‍കിത്തുടങ്ങുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. എന്നാൽ കേരളത്തിലടക്കം വാക്സിൻ ലഭ്യതയിൽ വലിയ കുറവുണ്ടാകുന്ന സാഹചര്യത്തിൽ കോടിക്കണക്കിന് ആളുകള്‍ക്ക് വാക്സിൻ എത്തിക്കാൻ സങ്കീര്‍ണമായ നടപടികള്‍ക്കാണ് മൂന്നാം ഘട്ടത്തിൽ കേന്ദ്രം തുടക്കമിട്ടിരിക്കുന്നത്.രാജ്യത്തെ വാക്സിൻ നിര്‍മാതാക്കള്‍ ഉത്പാദിപ്പിച്ച് ഇന്ത്യയിൽ വിതരണം ചെയ്യാനുള്ള മുഴുവൻ ഡോസുകളും കേന്ദ്രസര്‍ക്കാരിനായിരുന്നു ഇതുവഴി കൈമാറിയിരുന്നത്. കേന്ദ്രം സംസ്ഥാനങ്ങള്‍ക്കും വാക്സിൻ എത്തിച്ചിരുന്നു. എന്നാൽ മൂന്നാം ഘട്ടത്തിൽ മൊത്തം ഉത്പാദിപ്പിക്കുന്നതിൻ്റെ 50 ശതമാനം വാക്സിനായിരിക്കും കേന്ദ്രത്തിനു നല്‍കുക. ബാക്കി 50 ശതമാനം വാക്സിൻ സംസ്ഥാന സര്‍ക്കാരുകള്‍ക്കു വിതരണം ചെയ്യുകയോ പൊതുവിപണിയിൽ വിൽക്കുകയോ ചെയ്യാം. എന്നാൽ എത്ര രൂപയ്ക്കാണ് വാക്സിൻ നല്‍കുന്നതെന്ന് കമ്പനികള്‍ മെയ് ഒന്നിനു തന്നെ വില പ്രഖ്യാപിക്കണം. ഈ വില അടിസ്ഥാനമാക്കിയായിരിക്കും സംസ്ഥാന സര്‍ക്കാരുകളും സ്വകാര്യ കമ്പനികളും ആശുപത്രികളും വാക്സിൻ വാങ്ങുക.ഇത്തരത്തിൽ വാക്സിൻ നിര്‍മാതാക്കള്‍ നീക്കിവെച്ച 50 ശതമാനം ഡോസുകളിൽ നിന്നാണ് സ്വകാര്യ ആശുപത്രികള്‍ വാക്സിൻ വാങ്ങേണ്ടത്. ഇത്തരത്തിൽ പൊതുജനങ്ങള്‍ക്ക് വാക്സിൻ വിതരണം ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ വാക്സിൻ വിതരണം ചെയ്യുന്ന വിലയും നേരത്തെ പ്രഖ്യാപിക്കണം. 18 വയസ്സിനു മുകളിൽ പ്രായമുള്ള ആര്‍ക്കും ഇത്തരത്തിൽ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വാക്സിൻ വിതരണം ചെയ്യാം. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന എല്ലാ വാക്സിനുകള്‍ക്കും ഈ ചട്ടങ്ങള്‍ ബാധകമായിരിക്കും.അതേസമയം, വിദേശത്തു നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്ന വാക്സിനുകളുടെ വിതരണത്തിൽ ചട്ടങ്ങള്‍ വ്യത്യസ്തമാണ്. ഇത്തരത്തിൽ ഇറക്കുമതി ചെയ്യുമ്പോള്‍ അൻപതു ശതമാനം വാക്സിൻ കേന്ദ്രസര്‍ക്കാരിന് നീക്കിവെക്കേണ്ടതില്ല. ഇവ സംസ്ഥാനങ്ങള്‍ക്കോ സ്വകാര്യ സ്ഥാപനങ്ങള്‍ക്കോ നേരിട്ട് വിതരണം ചെയ്യാം. എന്നാൽ ിതോടൊപ്പം തന്നെ കേന്ദ്രസര്‍ക്കാരിനു ലഭിക്കുന്ന വാക്സിൻ വിഹിതം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും വിതരണം ചെയ്യുകയും ചെയ്യും. അതതു സംസ്ഥാനങ്ങളിലെ വാക്സിനേഷൻ വേഗതയുടെയും രോഗതീവ്രതയുടെയും അടിസ്ഥാനത്തിലായിരിക്കും വാക്സിൻ വിതരണം ചെയ്യുക. വാക്സിൻ പാഴാക്കുന്ന സാഹചര്യമുണ്ടെങ്കിൽ വിതരണം കുറയ്ക്കുകയും ചെയ്യും. ഓരോ സംസ്ഥാനങ്ങള്‍ക്കും ലഭ്യമാക്കുന്ന വാക്സിൻ്റെ അളവും നേരത്തെ അറിയിക്കും.കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന വാക്സിൻ വിതരണം ചെയ്യുന്ന എല്ലാ കേന്ദ്രങ്ങളിലും വാക്സിനേഷൻ സൗജന്യമായിരിക്കും. ആദ്യഡോസ് സ്വീകരിച്ച എല്ലാ മുൻഗണനാ വിഭാഗക്കാര്‍ക്കും ഇത്തരത്തിൽ രണ്ടാം ഡോസ് നല്‍കും. കൂടാതെ 45 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാവര്‍ക്കും സൗജന്യ വാക്സിൻ ലഭിക്കും. ഇവര്‍ക്ക് മുൻഗണന ലഭിക്കുന്ന തരത്തിലായിരിക്കും വാക്സിൻ വിതരണം ഏകോപിപ്പിക്കുക. ഇക്കാര്യത്തിൽ ബന്ധപ്പെട്ട കക്ഷികളുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തും. നിലവിലെ നടപടികള്‍ പാലിക്കണംരാജ്യത്ത് വിതരണം ചെയ്യുന്ന എല്ലാ കൊവിഡ് 19 വാക്സിനുകളുടെയും ലഭ്യതയും വിലയും ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ അപ്പപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശം. മുഴുവൻ വാക്സിനേഷൻ പ്രക്രിയയും കൊവിൻ പ്ലാറ്റ്ഫോം വഴിയായിരിക്കും ഏകോപിപ്പിക്കുക. നിലവിൽ വാക്സിനേഷൻ നടത്താൻ നല്‍കിട്ടുള്ള എല്ലാ നിര്‍ദേശങ്ങളും തുടര്‍ന്നും പാലിക്കുകയും ചെയ്യണം. എന്നാൽ വിദേശത്ത് വികസിപ്പിച്ച കൂടുതൽ വാക്സിനുകള്‍ ഇന്ത്യയിൽ വിതരണം ചെയ്യാൻ മൂന്നോ നാലോ മാസം കൂടി വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.