Latest News

ഇന്ത്യയിൽ ക്രിപ്റ്റോ കറൻസി ഇപ്പോൾ നേരിടുന്ന വെല്ലുവിളികൾ

Mon Oct 2022 | 09:54:08 news

ക്രിപ്റ്റോ വിപണികൾ വലിയ പ്രതിസന്ധിയിലൂടെയാണ് ഇപ്പോൾ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. ആ​ഗോളതലത്തിൽ പ്രധാന കറൻസികൾ വലിയ ഇടിവാണ് നേരിടുന്നത്. ഇന്ത്യയിലെ വിപണികളും തകർച്ചയുടെ വഴിയിലാണ്. ക്രിപ്റ്റോ മാർക്കറ്റിന്റെ നിലവിലെ ചിത്രം വ്യക്തമാക്കാനുള്ള ഒരു ശ്രമമാണ് ഇവിടെ നടത്തുന്നത്. ഇന്ത്യയിൽ നിരന്തരമായ വെല്ലുവിളികളാണ് ക്രിപ്റ്റോ കറൻസികൾ നേരിടുന്നത്. വിനിമയ മൂല്യത്തിലുണ്ടാവുന്ന ഇടിവ്, നിയന്ത്രണങ്ങൾ, കേന്ദ്ര ബാങ്കായ ആർബിഐയുടെ എതിർപ്പ്, കള്ളപ്പണ വെളുപ്പിക്കൽ ചാർജുകൾ, ആഗോള തലത്തിൽ ക്രിപ്റ്റോ വിപണികളിലുള്ള മാന്ദ്യം എന്നിവയെല്ലാം ഒരുമിച്ചു നേരിടുകയാണ് ക്രിപ്റ്റോ വിപണികൾ. ഇന്ത്യ ആവശ്യമായ ഫ്രെയിംവർക്കുകൾ വികസിപ്പിക്കുമെന്നും, ഇത് ഭാവിയിൽ ക്രിപ്റ്റോ കറൻസിക്ക് സഹായകമാകുമെന്ന് വിശ്വസിക്കുന്നവരുമുണ്ട്. എന്നാൽ, മേഖലയിലെ വിദഗ്ധരും, ഫണ്ട് മാനേജർമാരും സമീപകാലത്ത് വലിയ വളർച്ച പ്രതീക്ഷിക്കുന്നില്ല. ക്രിപ്റ്റോയിലൂടെ കള്ളപ്പണം വ്യാപകമാവുമെന്നും, കള്ളപ്പണം വെളുപ്പിക്കൽ എളുപ്പമാവുമെന്നും റിസർവ് ബാങ്ക് കരതുന്നു. ഹ്രസ്വകാലാടിസ്ഥാനത്തിൽ പരിശോധിക്കുകയാണെങ്കിൽ, ക്രിപ്റ്റോ കറൻസികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ റിസർവ് ബാങ്കിന്റെ പോളിസികൾക്കെതിരെയാണെന്നു കാണാം. ക്രിപ്റ്റോയ്ക്കെതിരെ ആർബിഐ ശക്തമായ നിലപാട് തുടർന്നും കൈക്കൊള്ളുന്ന പക്ഷം ക്രിപ്റ്റോയിലേക്കുള്ള ഫണ്ടിങ് ദുഷ്കരമാവുമെന്നാണ് വിലയിരുത്തൽ. നിയന്ത്രണങ്ങൾ കർശനമാവുമെന്ന് തിരിച്ചറിഞ്ഞതോടെ നിരവധി ക്രിപ്റ്റോ അനുബന്ധ ബിസിനസുകൾ വിദേശ രാജ്യങ്ങളിലേക്ക് പ്രവർത്തനം മാറ്റിയിട്ടുണ്ട്. ആഗോള തലത്തിൽ ക്രിപ്റ്റോ വിപണികളിൽ മാന്ദ്യം നിലനിൽക്കുന്ന സാഹചര്യവുമാണ്. വോളിയം വലിയ തോതിൽ കുറഞ്ഞാണ് കുറച്ചു കാലമായി വ്യാപാരം നടക്കുന്നത്. ഗ്ലോബൽ ക്രിപ്റ്റോ ഫണ്ടുകളുടെ ശരാശരി പ്രതിദിന ട്രേഡിങ് വോളിയം, ഒക്ടോബറിൽ 34% ഇടിവ് നേരിട്ട് 61.3 മില്യണായി. 2020 ജൂൺ മുതലുള്ള ഏറ്റവും താഴ്ന്ന ലെവലാണിത്. ഡിജിറ്റൽ ആസ്തികളുടെ ഡാറ്റ നൽകുന്ന സ്ഥാപനമായ ക്രിപ്റ്റോ കമ്പയറിന്റെ കണക്കുകളാണിത്. ഈ കാലയളവിൽ പ്രധാന ക്രിപ്റ്റോ കറൻസികളായ ബിറ്റ് കോയിൻ, എഥറം എന്നിവയ്ക്കും വലിയ ഇടിവുണ്ടായതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ ട്രെൻഡ് ഇന്ത്യൻ ക്രിപ്റ്റോ എക്സ്ചേഞ്ചുകളെയും ബാധിച്ചു. ‍‍ഡാറ്റ അഗ്രഗേറ്ററായ നൊമിക്സിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ആറു മാസത്തിനിടെ വ്യാപാര വോളിയം വലിയ തോതിലാണ് കുറഞ്ഞത്. ഒരു വർഷം മുമ്പ്, പ്രധാന ക്രിപ്റ്റോ കറൻസിയായ ബിറ്റ് കോയിന്റെ വില 47,733.40 യുഎസ് ഡോളറായിരുന്നു. എന്നാൽ ഇത് 19,210.80 എന്ന നിലയിലേക്ക് 60% താഴ്ചയാണ് അടുത്തിടെ നേരിട്ടത്. നിക്ഷേപകരുടെ വികാരമാണ് വോളിയത്തിൽ പ്രതിഫലിക്കുന്നതെന്നു വ്യക്തം. ഇതിന് മാറ്റമുണ്ടാവുമ്പോൾ വോളിയം തിരിച്ചു കയറുമെന്നു കരുതുന്നവരുമുണ്ട്. ഈ താഴ്ചയിൽ നിക്ഷേപിച്ച്, ബുൾ മാർക്കറ്റ് വരുമ്പോൾ ലാഭമെടുക്കാം എന്ന് കണക്കു കൂട്ടുന്ന നിക്ഷേപകരുമുണ്ട്. ഡിജിറ്റൽ അസറ്റുകളെ നിയന്ത്രിക്കാൻ കഴിഞ്ഞ ബജറ്റിൽ സർക്കാർ ഒരു പോളിസി ഫ്രെയിം വർക്ക് കൊണ്ടു വന്നിരുന്നു. ക്രിപ്റ്റോ വിനിമയങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനങ്ങൾക്ക് 30% നികുതിയാണ് ഏർപ്പെടുത്തിയത്. ജൂലൈ 1 മുതൽ ക്രിപ്റ്റോ ആസ്തികൾ വിൽക്കുമ്പോൾ 1% ടിഡിഎസും ഏർപ്പെടുത്തിയിരുന്നു. ഇതെല്ലാം ക്രിപ്റ്റോ ആസ്തികളിലേക്കുള്ള പണത്തിന്റെ ഒഴുക്കിന് തടസ്സം സൃഷ്ടിച്ചു. നിലവിൽ ചൈനീസ് ലോൺ ആപ്പുകൾ, 9 ക്രിപ്റ്റോ എക്സ്ചേഞ്ചുകൾ എന്നിവയുടെ വിനിമയങ്ങളിൻ മേൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഡിസംബറിൽ ജി 20 അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമ്പോൾ ക്രിപ്റ്റോ നിയന്ത്രണത്തിനുള്ള രൂപരേഖ നടപ്പാക്കാൻ പരിശ്രമിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാകികിയതും അടുത്ത കാലത്താണ്. ആർബിഐ യുടെ ഡിജിറ്റൽ കറൻസി പുറത്തിറക്കാനുള്ള ശ്രമവും ക്രിപ്റ്റോ കറൻസികളെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമാവാനിരിക്കുന്നതേയുള്ളൂ

VIDEO