തിരുവനന്തപുരം: കണ്ടല ബാങ്ക് കള്ളപ്പണ കേസില്‍ പ്രതികളായ മുന്‍ ബാങ്ക് പ്രസിഡന്റ് എന്‍ ഭാസുരാംഗന്‍, മകന്‍ അഖില്‍ ജിത്ത് എന്നിവര്‍ നല്‍കിയ ജാമ്യ ഹര്‍ജി കൊച്ചി പിഎംഎല്‍എ കോടതി ഇന്ന് പരിഗണിക്കും. കള്ളപ്പണ ഇടപാടില്‍ തങ്ങള്‍ക്കെതിരെ തെളിവുകളൊന്നും കണ്ടെത്താന്‍ ഇഡിക്ക് ആയിട്ടില്ലെന്നും തങ്ങളെ വ്യാജമായിട്ടാണ് പ്രതി ചേര്‍ത്തതെന്നുമാണ് വാദം. ആരോഗ്യ സ്ഥിതി കൂടി കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്ന് ഭാസുരാംഗന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ നവംബര്‍ 21 നാണ് അഖില്‍ ജിത്തിനെയും ഭാസുരാംഗനെയും ഇഡി അറസ്റ്റ് ചെയ്തതത്. ഇരുവരുടേയും റിമാന്‍ഡ് കാലവധിയും ഇന്ന് അവസാനിക്കും. കേസില്‍ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഉന്നത് നേതാക്കളുമായി ബന്ധമുള്ള പ്രതികള്‍ക്ക് ജാമ്യം ലഭിച്ചാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്നുമാണ് ഇഡിയുെ വാദം. അതേസമയം, കണ്ടലയിലേത് സംഘടിത കുറ്റകൃത്യമാണെന്നും മുഴുവന്‍ നിക്ഷേപങ്ങളെ കുറിച്ചും ആസ്തികളെക്കുറിച്ചും ഭാസുരാംഗന്‍ വെളിപ്പെടുത്തുന്നില്ലെന്നുമാണ് ഇഡി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. തട്ടിപ്പിലൂടെ ലഭിച്ച പണം എന്ത് ചെയ്‌തെന്നറിയാന്‍ കൂടുതല്‍ രേഖകള്‍ കണ്ടെടുക്കേണ്ടതുണ്ട്. സംഘടിത കുറ്റകൃത്യങ്ങളിലെ പങ്കാളികളാണ് പ്രതികള്‍. പല ഇടപാടുകളും നടത്തിയിട്ടുള്ളത് ബെനാമി പേരുകളിലാണ്. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടവരുടെ നിസ്സഹകരണം മൂലം ബാങ്കുകളില്‍ നിന്നും മുഴുവന്‍ രേഖകള്‍ ലഭിച്ചിട്ടില്ലെന്നും റിമാന്റ് റിപ്പോര്‍ട്ടിലുണ്ട്. മകന്‍ അഖില്‍ജിത്തിന്റെ മൊഴിയിലാണ് പല സാമ്പത്തിക ഇടപാടുകളെ കുറിച്ചുളള വിവരങ്ങളുളളത്. 42 ലക്ഷം രൂപയുടെ ബെന്‍സ് കാര്‍ വാങ്ങി. സൂപ്പര്‍ മാര്‍ക്കറ്റുകളിലും റസ്റ്റോറന്റുകളിലും ലക്ഷങ്ങള്‍ നിക്ഷേപിച്ചു. മാളവിക എന്റര്‍പ്രൈസ് എന്ന പേരില്‍ പിതാവും, ഭാര്യ പിതാവും പങ്കാളുകളായ സ്ഥാപനം ആരംഭിച്ചു. ഈ സ്ഥാപനത്തിന്റെ അക്കൗണ്ടിലുള്ള 33.90 ലക്ഷം രൂപ സുഹൃത്തുക്കളില്‍ നിന്നും സഹോദരിയില്‍ നിന്നും വാങ്ങിയതാണെന്നും അഖില്‍ജിത്ത് മൊഴി നല്‍കിയിരുന്നു.