Latest News

ശബരിമലയിലെ അനാസ്ഥ: പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കു കത്ത് നൽകി

Mon Dec 2023 | 04:49:04 news

കൊച്ചി: ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടിയും സർക്കാരിൻ്റെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. കത്തിന്റെ പൂർണ രൂപം: ശബരിമലയിൽ ഈ മണ്ഡലകാലത്ത് ഭക്തജനങ്ങളുടെ തിരക്ക് വർധിക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. തുടർച്ചയായ അവധി ദിവസങ്ങൾ കൂടി വന്നതോടെ തിരക്ക് നിയന്ത്രണാതീതമായി. പമ്പയിൽനിന്ന് സന്നിധാനത്തേക്ക് 15 മുതൽ 20 മണിക്കൂർ വരെ ക്യൂവാണ്. ഭക്തർക്ക് കുടിവെള്ളം പോലും ലഭിക്കുന്നില്ല. 12 വയസ്സുകാരി കഴിഞ്ഞ ദിവസം അപ്പാച്ചിമേട്ടിൽ കുഴഞ്ഞുവീണു മരിച്ച ദാരുണ സംഭവം ഉണ്ടായി. സ്ത്രീകളുടേയും കുട്ടികളുടേയും കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് ഹൈക്കോടതി ആവർത്തിക്കുന്നുണ്ടെങ്കിലും സർക്കാർ അനങ്ങുന്നില്ല. ആവശ്യത്തിന് പോലീസിനെ ശബരിമലയിൽ വിന്യസിച്ചിട്ടില്ലെന്ന് ഭക്തർ തന്നെ പരാതിപ്പെടുന്നു. തിരുവനന്തപുരത്ത് ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് നാഥനില്ലാ കളരി ആയതും ശബരിമല മുന്നൊരുക്കങ്ങളെ ബാധിച്ചു. കാര്യമായ അവലോകന യോഗങ്ങൾ നടന്നിട്ടില്ല. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സുരക്ഷ ഒരുക്കുന്നതിൽ കാണിക്കുന്നതിന്റെ പത്തിലൊന്ന് ശ്രദ്ധ ശബരിമലയുടെ കാര്യത്തിൽ പോലീസ് കാണിക്കുന്നില്ലെന്നത് ദുഃഖകരമാണ്. പോലീസും ദേവസ്വം ബോർഡും തമ്മിലുള്ള തർക്കങ്ങളും തീർഥാടന കാലത്തെ ദോഷകരമായി ബാധിക്കുന്നു. പമ്പ മുതൽ സന്നിധാനം വരെ മതിയായ ശൗചാലയങ്ങൾ ഇല്ല. എന്തെങ്കിലും ആവശ്യം ഉണ്ടായാൽ മതിയായ ആംബുലൻസ് സർവീസും ഒരുക്കിയിട്ടില്ല. ഹൈക്കോടതി നിർദേശിച്ച പല മാർഗനിർദ്ദേശങ്ങളും ശബരിമലയിൽ നടപ്പായിട്ടില്ല. പ്രത്യേകം ക്യൂ കോപ്ലക്‌സ് സംവിധാനം ഉപയോഗപ്പെടുത്തുന്നതിൽ ദേവസ്വം ബോർഡും പോലീസും പരാജയപ്പെട്ടു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രവർത്തനം പരിതാപകരമാണ്. ഈ സ്ഥിതി തുടർന്നാൽ ശബരിമലയിൽ ഭക്തർക്ക് കടുത്ത പ്രതിസന്ധിയുണ്ടാകും. ഈ വിഷയം സർക്കാർ അതീവ ഗൗരവത്തോടെ കാണണം. അടിയന്തര നടപടികൾ ഉടൻ സ്വീകരിക്കണം.

VIDEO