Latest News

കേരളത്തിൽ പടരുന്നത് കൊറോണ ജെ.എൻ. 1 വകഭേദം; പ്രതിദിനം 100നും 150നും ഇടയിൽ കോവിഡ് രോഗികൾ

Fri Dec 2023 | 04:47:54 news

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനിക്ക് പുറമേ കൊറോണ ജെ.എൻ 1 വകഭേദവും പടരുന്നു. അമേരിക്കയിലും മറ്റും അടുത്തയിടെ പടർന്ന ജെ.എൻ 1 എന്ന കൊറോണ വൈറസ് വകഭേദം സംസ്ഥാനത്തും സ്ഥിരീകരിച്ചതായി ഗവേഷകർ കണ്ടെത്തി. ഇന്ത്യൻ സാഴ്‌സ് കോവ്-2 ജീനോമിക്‌സ് കൺസോർഷ്യം (ഇൻസാ കോഗ്) ആണ് ഇതുസംബന്ധിച്ച ഡേറ്റ പുറത്തുവിട്ടത്. അതിവേഗം പകരുന്ന വകഭേദമായാണ് ജെ.എൻ 1 കണക്കാക്കപ്പെടുന്നത്. ബിഎ. 2.86 വകഭേദത്തോട് ഏറ്റവും അടുത്തുനിൽക്കുന്നതാണ് ജെ.എൻ. വൺ. പകർച്ചാശേഷി കൂടുതലായതിനാൽ രോഗികളുടെ എണ്ണം ഉയരാൻ ഈ വകഭേദം കാരണമാകും. നിലവിലുള്ള വാക്സിനുകൾക്ക് ഇതിനെ പ്രതിരോധിക്കാനാവുമെന്നാണ് വിലയിരുത്തൽ. അതേസമയം, കേരളത്തിൽ കോവിഡ്ബാധിതരുടെ എണ്ണം ഉയരുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്. പകർച്ചപ്പനി പരിശോധനയ്ക്കായി എത്തുന്നവരിൽ ദിനംപ്രതി 100നും 150നും ഇടയിൽ കോവിഡ് ബാധ സ്ഥിരീകരിക്കുന്നുണ്ട്. ആയിരത്തോളം പേർ നിലവിൽ ചികിൽസയിലുണ്ട്. ഇക്കഴിഞ്ഞ ഒരുമാസത്തിനിടെയാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായത്. രാജ്യത്ത് ചികിത്സയിൽക്കഴിയുന്ന കോവിഡ് ബാധിതരിൽ ഏറെയും കേരളത്തിലാണ്. 1091 പേരാണ് രാജ്യത്ത് ആകെ ചികിത്സയിലുള്ളത്. അതേസമയം, കേരളത്തിൽ പരിശോധനയും രോഗികളുടെ വിവരം കൈമാറുന്നതും കാര്യക്ഷമമായതിനാലാണ് കണക്ക് ഉയർന്നു നിൽക്കുന്നതെന്ന വിശദീകരണമാണ് ആരോഗ്യവകുപ്പ് നൽകുന്നത്. എന്നാൽ, സംസ്ഥാനതലത്തിലെ വിവരങ്ങൾ കേന്ദ്രത്തിന് കൈമാറുന്നുണ്ടെങ്കിലും ഇത് സംസ്ഥാനത്ത് ഔദ്യോഗികമായി പ്രസിദ്ധീകരിക്കാൻ ആരോഗ്യവകുപ്പ് തയ്യാറാകുന്നില്ല. അതിനാൽ ആൾക്കൂട്ടങ്ങളിലെ ജാഗ്രതക്കുറവ് കോവിഡ് പകരാൻ സാഹചര്യം ഒരുക്കുന്നുണ്ട്. ഗുരുതര കോവിഡ് ലക്ഷണങ്ങളുമായെത്തുന്നവരെ പ്രവേശിപ്പിക്കാൻ ചില ആശുപത്രികൾ മടിക്കുന്നതായും പരാതിയുണ്ട്. കോവിഡ് രോഗനിർണയം കാര്യക്ഷമമായി നടക്കുന്നില്ലെന്ന് ഡോക്ടർമാരും ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ, പകർച്ചപ്പനി ബാധിതരുടെ എണ്ണവും കുതിച്ചുയരുകയാണ്. 12,000-ത്തിലധികംപേർ ദിവസവും ചികിത്സതേടുന്നതായാണ് കണക്ക്. കാലാവസ്ഥാമാറ്റമാണ് പകർച്ചപ്പനി പടരാൻ കാരണമായി ആരോഗ്യവകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ഈ മാസംമാത്രം 5412 പേരാണ് ഡെങ്കിപ്പനിക്ക് ചികിത്സ തേടിയത്. 172 പേർ എലിപ്പനിക്കും ചികിത്സതേടി. ഈ മാസം പത്തുപേർക്ക് എലിപ്പനികൊണ്ട്‌ ജീവൻ നഷ്ടപ്പെട്ടു. 54 പേർക്ക് എച്ച്1 എൻ1-ഉം 52 പേർക്ക് ചെള്ളുപനിയും ബാധിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു

VIDEO