Latest News

നിയമസഭയ്ക്കും അധിക സുരക്ഷ; സന്ദർശകർക്ക് കർശന പരിശോധന, പാസ് വിതരണം പരിമിതപ്പെടുത്തും

Fri Dec 2023 | 04:51:15 news

തിരുവനന്തപുരം: പാർലമെന്റിൽ ഉണ്ടായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ കേരള നിയമസഭയിലും സുരക്ഷ ശക്തമാക്കുന്നു. ജനുവരിയിൽ അടുത്ത നിയമസഭാ സമ്മേളനം നടക്കാനിരിക്കെ സഭാ മന്ദിരത്തിൽ കൂടുതൽ സുരക്ഷ വേണമെന്ന സഭാ സെക്രട്ടറിയേറ്റിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്. മന്ദിരത്തിലേക്ക് കടക്കുന്ന മുഴുവൻ പ്രവേശന കവാടങ്ങളിലും സ്കാനിങ് സംവിധാനവും മെറ്റൽ ഡിറ്റക്റ്ററും സ്ഥാപിക്കാൻ ആലോചനയുണ്ട്. ലോക കേരളസഭ നടക്കുന്നതിനിടെ, പുരാവസ്തു തട്ടിപ്പു കേസിൽ വിവാദത്തിൽപെട്ട പ്രവാസി വനിത അനിത പുല്ലയിൽ അനുവാദമില്ലാതെ കടന്നത് ഉൾപ്പെടെയുള്ള ചില വിവാദങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും വലിയ സുരക്ഷാ വീഴ്ചകളില്ലാതെയാണ് നിയമസഭ മുന്നോട്ടു പോകുന്നത്. എങ്കിലും, സന്ദർശകരുടെ പ്രവേശനകാര്യത്തിൽ കൂടുതൽ ജാഗ്രത വേണമെന്ന വിലയിരുത്തലാണ് സഭാ സെക്രട്ടറിയേറ്റിനുള്ളത്. നിലവിൽ, നിയമസഭാ മന്ദിരത്തിലേക്ക് കടക്കാൻ എംഎൽഎമാരുടെയും മന്ത്രിമാരുടെയും കത്തിന്റെ അടിസ്ഥാനത്തിൽ പാസ് അനുവദിക്കുന്നുണ്ട്. സഭാ സമ്മേളനത്തിൽ റിപ്പോർട്ടിങിനായി എത്തുന്ന മാധ്യമ പ്രവർത്തകർക്കും പ്രത്യേകം പാസ് നൽകുന്നുണ്ട്. ഇനിമുതൽ മന്ത്രിമാരുടെയോ എംഎൽഎമാരുടെയോ പാസ് വാങ്ങിയിട്ടാണെങ്കിലും സഭാ മന്ദിരത്തിൽ കടക്കുന്നവരുടെ വ്യക്തിഗത വിവരങ്ങൾ കൂടൂതൽ പരിശോധനാ വിധേയമാക്കണമെന്നാണ് നിർദ്ദേശം. വികാസ് ഭവൻ ഭാഗത്തെ ഗേറ്റിനടുത്തുള്ള റിസപ്ഷനില്‍ നിന്നാണ് പാസുകൾ നൽകുന്നത്. അതേസമയം, മന്ത്രിമാരെ കാണാനും നിവേദനം നൽകാനുമുൾപ്പെടെ സംഘമായി എത്തുന്ന ചിലർക്ക് അത്യാവശ്യഘട്ടങ്ങളിൽ ശുപാർശയുടെ അടിസ്ഥാനത്തിൽ പ്രവേശനം അനുവദിക്കാറുണ്ട്. ഇനി അക്കാര്യത്തിലും ജാഗ്രതയുണ്ടാകും. സഭാ സമ്മേളനം നടക്കാത്ത ദിവസങ്ങളിൽ റിസപ്ഷനിൽ നേരിട്ടു ചെന്ന് തിരിച്ചറിയൽ രേഖകൾ നൽകി പാസെടുത്ത് നിയമസഭ കാണാൻ വിവിധ ജില്ലകളിൽനിന്ന് എത്തുന്നവരുണ്ട്. അവരുടെ പൂർണ വിവരങ്ങൾ ഇനി പരിശോധിച്ച ശേഷമേ പാസ് അനുവദിക്കൂ. ചീഫ് മാർഷൽ, അഡിഷനൽ ചീഫ് മാർഷൽ, മാർഷൽ, സാർ‍ജന്റ്, സാർ‍ജന്റ് അസിസ്റ്റന്റുമാർ, വനിതാ സാർ‍ജന്റ് അസിസ്റ്റന്റുമാർ എന്നിവരുൾപ്പെടെ 150 പേരെയാണ് നിയമസഭയിൽ നിയോഗിച്ചിരിക്കുന്നത്. സഭാ സമ്മേളനം ചേരുമ്പോൾ അധിക വാച്ച് ആന്റ് വാർഡിനെയും പൊലീസിനെയും നിയമസഭാ മന്ദിരത്തിനകത്തും പുറത്തും നിയോഗിക്കാറുണ്ട്. നിയമസഭയുടെ എല്ലാ കവാടങ്ങളിലും ശക്തമായ പരിശോധനയാകും ഇനിയുണ്ടാകുക. 3 വർഷം സർവീസ് പൂർത്തിയാക്കിയവരെയാണ് വാച്ച് ആൻഡ് വാർഡായി ഡപ്യൂട്ടേഷനിൽ നിയോഗിക്കുന്നത്. 3 വർഷത്തേക്കാണു നിയമനം. മികവുള്ളവർക്ക് 2 വർഷം കൂടി നീട്ടി നൽകും. സ്പീക്കറുടെയും നിയമസഭാ സെക്രട്ടറിയുടെയും നിയന്ത്രണത്തിലാണ് വാച്ച് ആൻഡ് വാർഡ്. നിയമസഭാ വളപ്പിൽ സ്പീക്കർക്കും ഡപ്യൂട്ടി സ്പീക്കർക്കും സുരക്ഷയും നൽകുന്നുണ്ട്.

VIDEO