Latest News

അറുപതിനായിരം ചതുരശ്ര അടിയുള്ള കൂറ്റൻ സ്റ്റേജ്, പതിനായിരത്തിൽ പരം സീറ്റ്

Thu Jan 2024 | 04:57:23 news

കൊല്ലം: അറുപതിനായിരം സ്‌ക്വയർ ഫീറ്റ് വലിപ്പമുള്ളതാണ് ആശ്രാമം മൈതാനിയിലെ പ്രധാന വേദി. പതിനായിരത്തിലധികം കസേരകളെ ഇവിടെ ഉൾക്കൊള്ളിക്കാനാകും.വിവിധ ജില്ലകളിൽ നിന്നും എത്തുന്നവർക്ക് വേണ്ടിയുള്ള റൂമുകൾ സജ്ജമാക്കിക്കഴിഞ്ഞു. അവരെ സ്വീകരിക്കാൻ റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാന്റിലും ഹെൽപ്പ് ഡെസ്‌ക്കുകൾ ക്രമീകരിച്ചിട്ടുണ്ട്. ഇവിടേയ്ക്ക് അധ്യാപകർക്ക് ചുമതല നൽകിയിട്ടുണ്ട്. നാളെ രാവിലെ 9.00 മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തുന്നതോടെ അറുപത്തി രണ്ടാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തുടക്കമാകും. അതിനുശേഷം ഭിന്നശേഷി കുട്ടികളുടെ കലാവിരുന്ന് ഉണ്ടാകും. കാസർഗോഡ് ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂൾ ഗേൾസ് സ്‌കൂളിലെ ഹയർ സെക്കണ്ടറി വിദ്യാർത്ഥിനികൾ അവതരിപ്പിക്കുന്ന ഗോത്ര വർഗ്ഗ കലയായ മംഗലം കളി ഈ കലോത്സവത്തിൽ അവതരിപ്പിക്കും. കലോത്സവ ചരിത്രത്തിൽ ഇത് ആദ്യമായി ഗോത്രവർഗ്ഗ കല കലോത്സവത്തിന്റെ ഭാഗമാകുന്നത്. പതിനാല് സ്‌കൂളുകളിലായി രണ്ടായിരത്തി നാന്നൂറ്റി എഴുപത്തിയഞ്ച് (2475) ആൺകുട്ടികൾക്കും ഒമ്പത് സ്‌കൂളുകളിലായി രണ്ടായിരത്തി ഇരുന്നൂറ്റി അമ്പത് (2250) പെൺകുട്ടികൾക്കും താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇന്ന് വൈകിട്ട് 6.30 ന് കാസർകോഡ് നിന്നുള്ള 28 അംഗ ടീം റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും. അവരെ മന്ത്രിമാരുടെ നേതൃത്വത്തിൽ സ്വീകരിക്കും. മത്സരാർത്ഥികൾക്ക് എസ്‌കോർട്ടിംഗ് ടീച്ചേഴ്‌സിനും സ്‌കൂൾ ബസ്സുകളുടെ സഹായത്തോടെ ഇരുപത്തിയാറ് കലോത്സവ വണ്ടികൾ സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ഠൗൺ ബസ് സർവ്വീസും കെ.എസ്.ആർ.ടി.സി., ഓർഡിനറി ബസുകളും ചിന്നക്കട ആശ്രാമം വഴി കടപ്പാക്കട റൂട്ടിലൂടെ നാളെ മുതൽ കലോത്സവം അവസാനിക്കുന്നതുവരെ സർവ്വീസ് നടത്തുന്നതാണ്. ഇരുപത്തിയഞ്ച് ഓട്ടോറിക്ഷകൾ വേദികളിൽ നിന്നും മറ്റു വേദികളിലേക്ക് മത്സരാർത്ഥികളെ എത്തിക്കുന്നതിനായി സൗജന്യ സേവനം നടത്തുന്നതാണ്. പ്രത്യേകം ബോർഡ് വെച്ചായിരിക്കും ഓട്ടോറിക്ഷകൾ സജ്ജീകരിച്ചിരിക്കുന്നത്.

VIDEO