Latest News

കൊല്ലോത്സവത്തിന് അരങ്ങുണരുന്നു, ഇനിയഞ്ചു നാൾ കൊല്ലം തില്ലാന

Thu Jan 2024 | 04:59:00 news

കൊല്ലം: ചിലങ്ക കെട്ടി രാജന​ഗരം കലാദേവതയ്ക്കു മുന്നിൽ കൈകൂപ്പുന്നു. ആലക്തിക ദീപങ്ങൾക്കു മുകളിൽ കലയുടെ സർ​ഗോത്സവം മിഴി തുറക്കാൻ ഇനി നിമിഷങ്ങൾ മാത്രം. ഇന്നു രാവിലെ പത്തിന് ദൃശ്യ-ശ്രാവ്യ- നൃത്തവിസ്മയങ്ങളിലൂടെ കൊല്ലം തില്ലാനയ്ക്ക് കൊടിയേറും. ഇനിയുള്ള അഞ്ചു രാപ്പകലുകളിൽ പുരാതന ന​ഗരത്തിന്റെ ഹൃദയം കലാമാമാങ്കത്തിന്റെ തുടിയിലമരും. 24 വേദികൾ, 14,000 മത്സരാർഥികൾ, അയ്യായിരത്തിൽപ്പരം പിന്നണി പ്രവർത്തകർ, അസംഖ്യം ഒഫീഷ്യലുകൾ, കേരളത്തിനകത്തും പുറത്തുമുള്ള ആയിരക്കണക്കിനു മാധ്യമ പ്രവർത്തകർ, പതിനായിരക്കണക്കിന് കാണികൾ…ഇതെല്ലാം കൊണ്ട് അക്ഷരാർഥത്തിൽ കൊല്ലം വീർപ്പ് മുട്ടും. മലയാളത്തിന്റെ പ്രണയ കവി ഓഎൻവി കുറുപ്പിന്റെ സ്മരണയ്ക്കു സമർപ്പിക്കപ്പെട്ട പ്രധാന വേദിയിൽ രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. 1918 മത്സരാർഥികളാണ് വിവിധ വേദികളിൽ ഇന്നു മാറ്റുരയ്ക്കുന്നത്. ഇവരുടെ രജിസ്ട്രേഷൻ ഇന്നലെ രാവിലെ ടൗൺ യുപിസ്കൂളിൽ തുടങ്ങി. കൊല്ലോത്സവത്തിന് ആദ്യമെത്തിയത് കാസർ​ഗോഡ് ജില്ല. ഇന്നലെ വൈകുന്നേരം ഏഴു മണിയോടെ 25 അം​ഗ സംഘമാണ് ആദ്യമെത്തിയത്. ഇവരെ കൊല്ലം റെയിൽവേ സ്റ്റേഷനിൽ വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ അധികൃതർ മാലയിട്ടു സ്വീകരിച്ചു. കോഴിക്കോട്ട് നിന്നു ഘോഷയാത്രയായി കൊണ്ടുവന്ന സ്വർണക്കപ്പ് എംസി റോഡിൽ ജില്ലാ അതിർത്തിയായ ഏനാത്ത് വച്ച് വിവിധ മന്ത്രിമാരുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. മന്ത്രിമാരായ വി. ശിവൻ കുട്ടി, കെ.എൻ.ബാല​ഗോപാൽ, കെ.ബി ​ഗണേഷ് കുമാർ, ചിഞ്ചു റാണി തു‌ടങ്ങിയവർ സന്നിഹിതരായിരുന്നു. ആശ്രാമം മൈതാനം – ലൈറ്റ് ആൻഡ് സൗണ്ട് സംവിധാനങ്ങൾ പ്രോഗ്രാം കമ്മിറ്റിയ്ക്ക് കൈമാറി. കലോത്സവത്തിൽ പങ്കെടുക്കേണ്ട കുട്ടികളുമായി വിവിധ കേന്ദ്രങ്ങളിലെത്താൻ ട്രാൻസ്‌പോർട് കമ്മിറ്റി ഏർപ്പെടുത്തിയ പ്രത്യേക വാഹനങ്ങളുമായുള്ള നഗരം ചുറ്റൽ രാവിലെ ഫ്ലാഗ് ഓഫ്‌ ചെയ്തു. പ്രത്യേകമായി ഡിസൈൻ ചെയ്ത വാഹനങ്ങളാണിത്. ക്രേവൻ എൽഎംഎസ് ഹൈസ്കൂളിലാണ് ഭക്ഷണ ശാല. ഇന്നലെ രാത്രി തന്നെ ഇതു പ്രവർത്തന സജ്ജമായി. നാലാം തവണയാണ് സംസ്ഥാന സ്കൂൾ കലോത്സവം കൊല്ലത്തു വിരുന്നെത്തുന്നത്. നേരത്തേ 1988ലും 98ലും 2008ലും കൊല്ലം ന​ഗരം കലോത്സവത്തിന് വേദി ഒരുക്കിയിട്ടുണ്ട്.

VIDEO