Latest News

കൊല്ലം തില്ലാനയ്ക്കു തിരശീല ഉയർന്നു, കലോത്സവ ദീപം തെളിഞ്ഞു

Fri Jan 2024 | 04:55:32 news

കൊല്ലം: 62ാമതു സംസ്ഥാന സ്കൂൾ കലോത്സവത്തിനു പ്രൗഢമായ തുടക്കം. ഏഴു തിരിയിട്ട നിലവിളക്കിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ചലച്ചിത്ര താരങ്ങളും ചേർന്നു കലാദീപം തെളിയിച്ചു. പിന്നാലെ 24 വേദികളിലായി കലോത്സവത്തിന്റെ വിവിധ ഇനങ്ങളിൽ മത്സരം തുടങ്ങി. ഇതു കുട്ടികളുടെ കലോത്സവമാണെന്നും അതിൽ രക്ഷിതാക്കൾ മത്സരിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുഞ്ഞുങ്ങളുടെ മനസിൽ കാലുഷ്യത്തിന്റെ വിത്തുകൾ വിതയ്ക്കരുതെന്നും ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി വിശദീകരിച്ചു. അടുത്ത വർഷം മുതൽ കലോത്സവത്തിൽ കേരളത്തിന്റെ ഗോത്ര കലകളും ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സ്കൂൾ കലോത്സവ മാനുവൽ ഉടൻ പരിഷ്കരിക്കുമെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി അറിയിച്ചു. പരമ്പരാഗതമായ പല കലകളും ഇന്ന് കലോത്സവ വേദിക്കു പുറത്താണ്. അവ കൂടി ഉൾപ്പെടുമ്പോൾ മാത്രമേ കേരളീയ കലാരൂപങ്ങൾക്കു സ്കൂൾ വേദിയിൽ പൂർണത ലഭിക്കൂ എന്നും ശിവൻ കുട്ടി വ്യക്തമാക്കി. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, കെ. രാജൻ, ജെ. ചിഞ്ചു റാണി, കെ.ബി ഗണേഷ് കുമാർ, മേയർ പ്രസന്ന ഏണസ്റ്റ്, എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, എൻ.കെ. പ്രേമചന്ദ്രൻ, എ.എം ആരിഫ്, എംഎൽമാരായ എം. മുകേഷ്, പി.സി. വിഷ്ണുനാഥ്, സി.ആർ മഹേഷ്, നൗഷാദ്, കോവൂർ കുഞ്ഞുമോൻ, പി.എസ്. സുപാൽ, ജി.എസ്. ജയലാൽ, സുജിത്ത് വിജയൻ പിള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപൻ, ഡെപ്യൂട്ടി മേയർ കൊല്ലം മധു, കൗൺസിലർ ഹണി ബെ‍ഞ്ചമിൻ, ചലച്ചിത്ര താരങ്ങളായ ആശാ ശരത്ത്, നിഖില വിമൽ തുടങ്ങിയവർ പ്രസംഗിച്ചു. പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് സ്വാഗതം ആശംസിച്ചു. കാസർഗോഡ് ഗവണ്മെന്റ് മോഡൽ ഹൈസ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച ഗോത്രവർഗ കലാരൂപമായ മംഗലം കളിയും ആശാ ശരത്തും കൂട്ടരും അവതരിപ്പിച്ച സ്വാഗതഗാന നൃത്തരൂപവും കാണികളെ പിടിച്ചിരുത്തുന്നതായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും പൂർണ സമയവും ഇതിനു സാക്ഷ്യം വഹിച്ചു.

VIDEO