Latest News

ജെസ്നയുടെ തിരോധാനം: പൊലീസ് വീഴ്ച ചൂണ്ടിക്കാട്ടി സിബിഐ; ‘ഗോള്‍ഡന്‍ അവര്‍’ പൊലീസ് നഷ്ടപ്പെടുത്തിയെന്ന് റിപ്പോർട്ട്

Fri Jan 2024 | 04:58:06 news

തിരുവനന്തപുരം: കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ ജെസ്ന മരിയ ജയിംസിനെ എരുമേലിയില്‍നിന്ന് കാണാതായ കേസിൽ കേരളാ പൊലീസിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടി സിബിഐ റിപ്പോർട്ട്. കേസില്‍ അന്വേഷണം അവസാനിപ്പിക്കുന്നതിനായി കോടതിയില്‍ സമര്‍പ്പിച്ച 52 പേജുള്ള റിപ്പോര്‍ട്ടിലാണ് ലോക്കല്‍ പൊലീസിനെ സിബിഐ കുറ്റപ്പെടുത്തുന്നത്. ഒരു തിരോധാനക്കേസില്‍ ആദ്യത്തെ 48 മണിക്കൂറാണ് നിര്‍ണായകം. ‘ഗോള്‍ഡന്‍ അവര്‍’ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. എന്നാല്‍, ജെസ്‌ന കേസില്‍ ഈ നിര്‍ണായക മണിക്കൂറുകള്‍ പോലീസ് ഫലപ്രദമായി വിനിയോഗിച്ചില്ല. ആ ഘട്ടത്തില്‍ അന്വേഷണം നടത്തിയിരുന്നെങ്കില്‍ കേസില്‍ എന്തെങ്കിലും തെളിവ് ലഭിക്കുമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. റിപ്പോർട്ടിൽ ജെസ്നയുടെ പിതാവിനുള്ള വിശദീകരണം കേൾക്കാൻ കോടതി നോട്ടിസ് അയച്ചു. 19ന് ഹാജരാകാനാണ് നിർദേശം. ജെസ്‌ന കേസില്‍ ശുഭവാര്‍ത്തയുണ്ടാകുമെന്ന രീതിയില്‍ മുന്‍ ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ. തച്ചങ്കരി നടത്തിയ പരാമര്‍ശത്തെക്കുറിച്ചും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്. ഏത് കേസിനും ഒരു ശുഭപര്യാവസാനം ഉണ്ടാകും. ജെസ്‌ന കേസിലും അത്തരമൊരു ശുഭപര്യവസാനം ഉണ്ടാകുമെന്നാണ് അദ്ദേഹം പറയാന്‍ ഉദ്ദേശിച്ചത്. ഇക്കാര്യം ടോമിന്‍ ജെ.തച്ചങ്കരി സ്ഥിരീകരിച്ചിട്ടുണ്ടെന്നും സി.ബി.ഐയുടെ റിപ്പോര്‍ട്ടിലുണ്ട്. ജെസ്‌ന ജീവിച്ചിരിക്കുന്നതിനോ മരിച്ചതിനോ യാതൊരു തെളിവുകളുമില്ല. മതപരിവര്‍ത്തനം നടത്തിയതിനും തെളിവുകളില്ല. ഇതിന്റെ ഭാഗമായി പൊന്നാനി, ആര്യസമാജം തുടങ്ങിയ കേന്ദ്രങ്ങളിലും സംസ്ഥാനത്തിന് പുറത്തും അന്വേഷണം നടത്തി. പക്ഷേ, തെളിവുകളൊന്നും ലഭിച്ചില്ല. ഏതെങ്കിലും തീവ്രവാദസംഘങ്ങള്‍ക്ക് തിരോധാനവുമായി ബന്ധമുണ്ടോ എന്നതിനും തെളിവുകളില്ല. അന്വേഷണത്തിന്റെ ഭാഗമായി ഒട്ടേറെ അജ്ഞാത മൃതദേഹങ്ങള്‍ പരിശോധിച്ചു. കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിലും വിപുലമായ അന്വേഷണം നടത്തി. കോവിഡ് കാലത്ത് ജെസ്‌ന വാക്‌സിനായി രജിസ്റ്റര്‍ ചെയ്തിരുന്നോ എന്നതടക്കം പരിശോധിച്ചു. പക്ഷേ, കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ടും തെളിവുകള്‍ ലഭിച്ചില്ല. കേസിന്റെ ഭാഗമായി ജെസ്‌നയുടെ പിതാവിനെയും സുഹൃത്തിനെയും നുണപരിശോധനയ്ക്ക് വിധേയരാക്കി. ഇവര്‍ പറഞ്ഞ വിവരങ്ങളെല്ലാം ശരിയായിരുന്നു. ജസ്‌ന സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന പതിവില്ല. കീപാഡ് ഉള്ള ഫോണാണ് ഉപയോഗിച്ചിരുന്നത്. വീട് വിട്ടുപോയപ്പോൾ ഫോൺ കൊണ്ടുപോയില്ല. ജെസ്‌ന രാജ്യംവിട്ട് പോയിട്ടുണ്ടെങ്കില്‍ അത് കണ്ടെത്താനുള്ള ശ്രമമാണ് ഇനി നടത്താനുള്ളത്. അതിനായാണ് ഇന്റര്‍പോളിന്റെ സഹായം തേടിയതും യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചതും. ഇനി ഇന്റര്‍പോള്‍ വഴി എന്തെങ്കിലും വിവരങ്ങള്‍ ലഭിച്ചാല്‍ മാത്രമേ കേസില്‍ അന്വേഷണം മുന്നോട്ടുപോകൂവെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്റര്‍പോള്‍വഴി 191 രാജ്യങ്ങളില്‍ യെല്ലോ നോട്ടീസ് ഇറക്കിയിരുന്നു. ഏതെങ്കിലും വിദേശരാജ്യങ്ങളില്‍ ഉണ്ടെങ്കില്‍ കണ്ടെത്തുന്നതിനാണ് നോട്ടീസ് നല്‍കിയത്. ഇന്റര്‍പോളില്‍ നിന്നും യെല്ലോ നോട്ടീസിന്റെ അടിസ്ഥാനത്തില്‍ എന്തെങ്കിലും വിവരം ലഭിച്ചാൽ മാത്രമേ തുടരന്വേഷണത്തിന് സാധ്യതയുള്ളൂ എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് സിബിഐ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. 2018 മാര്‍ച്ച് 22-നാണ് ജെസ്ന മരിയ ജയിംസിനെ കാണാതായത്‌. മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ഇറങ്ങിയത്. 2021 ഫെബ്രുവരിയില്‍ ഹൈക്കോടതിയാണ് കേസ് സിബിഐക്ക് കൈമാറിയത്.

VIDEO