തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ഡോക്ടർമാരുടെ അനാസ്ഥ മൂലം പ്രസവത്തിനിടെ കുഞ്ഞ് മരിച്ചതായി പരാതി. ഡോക്ടർമാർ ലേബർ റൂമിൽ ന്യൂ ഇയർ ആഘോഷിച്ചെന്നും മോശമായി പെരുമാറിയെന്നും കുഞ്ഞിന്റെ മാതാവ് പറഞ്ഞു. സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിന് കുടുംബം പരാതി നൽകി. എന്നാൽ ലേബർ റൂമിൽ ന്യൂ ഇയർ ആഘോഷം നടന്നുവെന്നത് ആശുപത്രി സൂപ്രണ്ട് നിഷേധിച്ചു. കുഞ്ഞ് മരിച്ചതിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. രാത്രി 12 മണിക്ക് ഡോക്ടർമാർ ന്യൂ ഇയർ ആഘോഷിക്കാൻ പോയി. ഈ സമയത്ത് പ്രസവ വേദന വന്നു. സഹിക്കാൻ പറ്റാത്ത വേദനയായിരുന്നു. അപ്പോൾ ഡോക്ടർ വന്ന് കട്ടിലിൽ കയറി കിടക്കാൻ പറഞ്ഞു. എന്റെ കാല് ദേഹത്ത് തട്ടിയെന്ന് പറഞ്ഞ് ഡോക്ടർ ദേഷ്യപ്പെട്ടു. വേദന കൊണ്ട് പുളയുകയായിരുന്നു താൻ. ഇതിനിടയിൽ കാല് തട്ടിയൊ എന്ന് തനിക്ക് അറിയില്ലെന്ന് ഡോക്ടറോട് പറഞ്ഞുവെങ്കിലും ഡോക്ടർ കേട്ടില്ലെന്നും യുവതി പറഞ്ഞു.