Latest News

ഇങ്ങനെ പോയാൽ നിയമം കയ്യിലെടുക്കാൻ നിർബന്ധിതരാകും: കെ. മുരളീധരൻ

Wed Jan 2024 | 04:44:06 news

തിരുവനന്തപുരം: അറസ്റ്റ് വാറന്റ് ഉണ്ടെന്ന് പറഞ്ഞാൽ പൊലീസിലോ കോടതിയിലോ ഹാജരാകാൻ മടിയുള്ള ആളല്ല യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെന്നും പിണറായിക്കെതിരെ ആരെങ്കിലും സമരത്തിന് പോയാൽ ഇരുമ്പഴിക്കുള്ളിൽ അടയ്ക്കുമെന്ന സന്ദേശമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിലൂടെ നൽകുന്നതെന്നും കെ. മുരളീധരൻ എം.പി. പുലർച്ചെ ഒരു പിടികിട്ടാപ്പുള്ളിയെ പിടിക്കുന്നതു പോലെയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വീട്ടിൽ കയറി ജനലിലൊക്കെ അടിച്ച് ബഹളമുണ്ടാക്കി അദ്ദേഹത്തെ പിടിച്ചുകൊണ്ടുപോയത്. കേരള പൊലീസ് തെരുവുഗുണ്ടകളുടെ ഒരു സംഘമായി മാറിയിരിക്കുകയാണ്. ഇവിടുത്തെ ഡിജിപി എന്ന ഉദ്യോഗസ്ഥനെ പിണറായി ബന്ദിയാക്കി വച്ചിരിക്കുകയാണ്. പകരം ഭരണം നടത്തുന്നത് പിണറായിയുടെ ഓഫിസാണ്. പിണറായിയുടെ ഓഫിസിലുള്ള പാർട്ടി സഖാക്കൾ ഡിജിപിയെ ബന്ദിയാക്കി നിർദ്ദേശങ്ങൾ കൊടുക്കുകയാണ്. അവർ യുഡിഎഫിനെ ദ്രോഹിക്കുന്നു, കോൺഗ്രസുകാരെ കള്ളക്കേസിൽ കുടുക്കാൻ നോക്കുകയാണെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. ഏഴ് എംപിമാരും ആറ് എംഎൽഎമാരും അടങ്ങുന്ന കോൺഗ്രസ് ഡിജിപി മാർച്ചിനെതിരെ ഒരു മുന്നറിയിപ്പും കൂടാതെയാണ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചത്. ഈ നാട്ടിൽ കൊള്ളക്കാരും കൊള്ളിവയ്പ്പു നടത്തുന്നവരും അഴിഞ്ഞാടുമ്പോൾ, യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷനെ കൊള്ളക്കാരനെ എന്നപോലെ അറസ്റ്റ് ചെയ്തതിൽ വലിയ പ്രതിഷേധം ഉയരേണ്ടതുണ്ട്- മുരളീധരൻ പറഞ്ഞു. ഈ രീതിയിലാണ് പോകുന്നതെങ്കിൽ നിയമം കയ്യിലെടുക്കാൻ യാതൊരു മടിയുമില്ല. പാർട്ടി തലത്തിൽ ആലോചിച്ച് തുടർ സമരങ്ങൾ തീരുമാനിക്കും. അതു തീരുമാനിച്ചു കഴിഞ്ഞാൽ ഇവിടെ എന്തൊക്കെ സംഭവിക്കുമെന്ന് ഇപ്പോൾ പറയുന്നില്ല. മുൻപ് സെക്രട്ടേറിയറ്റ് മാർച്ച് നടന്നപ്പോൾ, ഡിസിസി ഓഫിസിൽ കയറാൻ പോലും പൊലീസിനു നിർദ്ദേശം നൽകിയതാണ്. പക്ഷേ പൊലീസിൽ ചിലർക്ക് ഭാവിയേക്കുറിച്ച് നല്ല വിവരമുള്ളതുകൊണ്ട് അവർ അതിനു തയാറായില്ല. ആരൊക്കെയാണെന്നു പറയുന്നില്ല. എന്തായാലും ഇതിനെ വെറുതേ വിടുന്നില്ല. തെരുവിൽ ഇറങ്ങേണ്ടി വന്നാൽ ഇറങ്ങും. അക്കാര്യത്തിൽ ആരെയും ഭയമില്ലെന്നും മുരളീധരൻ പറഞ്ഞു.

VIDEO