കോഴിക്കോട്: ഏതുവിധേനയും കേരളത്തിൽ നിന്ന് ലോക്സഭയിലേക്ക് അക്കൗണ്ട് തുറക്കുക എന്ന ലക്ഷ്യത്തോടെ ബിജെപി കേന്ദ്ര നേതൃത്വം മുഖ്യമന്ത്രിയുടെ മകളെ വെച്ച് വിലപേശുന്നു. വീണാ വിജയന്റെ എക്സാലോജിക് കമ്പനിയുടെ മാസപ്പടി വിവാദത്തിൽ കേന്ദ്ര കോർപ്പറേറ്റ് കാര്യമന്ത്രാലയം പ്രഖ്യാപിച്ച അന്വേഷണം മുഖ്യമന്ത്രിയെ ‘ബ്ലാക്ക് മെയിൽ’ ചെയ്യാനുള്ള ബിജെപിയുടെ തന്ത്രം മാത്രം. കേരളത്തിൽനിന്ന് രണ്ട് ലോകസഭാ സീറ്റിൽ വിജയിക്കാൻ ബിജെപിയെ സഹായിക്കുക എന്ന ധാരണയിലൂടെ കേസിൽനിന്ന് തലയൂരാൻ സാധിക്കുമെന്നാണ് അമിത്ഷായുടെ ദൂതന്മാർ പിണറായിയെ അറിയിച്ചത്. ബിജെപി ലക്ഷ്യമിടുന്ന രണ്ട് സീറ്റുകളും പരമ്പരാഗതമായ് സിപിഐ മത്സരിക്കുന്നതായതിനാൽ സിപിഎം വോട്ട് മറിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് നീക്കം. ഇപ്പോൾ മുഖ്യമന്ത്രിയുമായി അടുപ്പം പുലർത്തുന്ന, ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു മുൻ കേന്ദ്രമന്ത്രി മുഖേനയാണ് അമിത് ഷായുടെ ദൂതന്മാർ വിലപേശൽ നടത്തുന്നത്.