Latest News

മകളുടെ കൊള്ളസംഘം എക്സാലോജിക് അടിമുടി ദുരൂഹം

Thu Jan 2024 | 05:00:36 news

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ തായ്ക്കണ്ടിയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സ്ഥാപനവും അതിന്റെ പ്രവർത്തനങ്ങളും അടിമുടി ദൂരൂഹമാണെന്ന ഔദ്യോഗിക റിപ്പോർട്ടുകൾ പുറത്ത്. ബെംഗളൂരു ആസ്ഥാനമായുള്ള രജിസ്ട്രാർ ഓഫ് കമ്പനീസിന്‍റെ (ആർ.ഒ.സി) റിപ്പോർട്ടിലെ വിവരങ്ങൾ പ്രകാരം നിയമപ്രകാരം ജയിലിൽ പോകാനും പിഴശിക്ഷ ലഭിക്കാനുമുള്ള കുറ്റകൃത്യമാണ് വീണാ വിജയൻ കമ്പനിയുടെ പേരിൽ നടത്തിയതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കൊച്ചിയിലെ കരിമണൽ സംസ്കരണ കമ്പനിയായ സിഎംആർഎല്ലിൽ നിന്ന് മാസപ്പടി വാങ്ങിയത് സംബന്ധിച്ചുള്ള ഇടപാടുകളുടെ കൂടുതൽ വിവരങ്ങളും ഉൾപ്പെടുന്ന നിർണായക റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. റിപ്പോർട്ട് പുറത്തുവന്നതോടെ വീണാ വിജയനെ രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും വാദം പൊളിഞ്ഞു. എക്സാലോജിക്കിന്റെ ഭാഗം കേൾക്കാതെയാണ് ഇൻറ്ററിം സെറ്റിൽമെന്റ് ബോർഡ് ഉത്തരവിട്ടത് എന്നായിരുന്നു തുടക്കം മുതൽ മുഖ്യമന്ത്രിയും സിപിഎമ്മും വാദിച്ചിരുന്നത്. എന്നാൽ, ആർ.ഒ.സി വിശദാംശങ്ങൾ തേടിയിട്ടും എക്സാലോജിക്കിന് ഒരു രേഖ പോലും ഹാജരാക്കാനായില്ല എന്നതാണ് ഔദ്യോഗിക റിപ്പോർട്ടിലുള്ളത്. സിഎംആർഎൽ കമ്പനിയിൽ നിന്ന് മുഖ്യമന്ത്രിയുടെ മകൾ പണം വാങ്ങിയത് സേവനത്തിനാണെന്ന് തെളിയിക്കുന്ന ഒരു രേഖയും എക്സാലോജിക്കിന് ഹാജരാക്കാനായില്ല എന്നാണ് ആർ.ഒ.സിയുടെ കണ്ടെത്തൽ. വാങ്ങിയ പണത്തിന് ജിഎസ്ടി അടച്ചെന്ന വിവരം മാത്രമാണ് എക്സാലോജിക് കൈമാറിയത്. പിഴയും തടവ് ശിക്ഷയും കിട്ടാവുന്ന വകുപ്പുകൾ പ്രകാരം എക്സാലോജിക്കിന് എതിരെ നടപടി എടുക്കാമെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. കോർപ്പറേറ്റ് അഫേയേഴ്സ് മന്ത്രാലയത്തിന്‍റെ വിശദമായ അന്വേഷണത്തിലേക്ക് നയിച്ചത് ആർഒസി റിപ്പോർട്ടായിരുന്നു. അടിമുടി ദുരൂഹ ഇടപാടുകളാണ് നടന്നതെന്നാണ് ആർ.ഒ.സി റിപ്പോര്‍ട്ടിലുള്ളത്. സോഫ്റ്റ് വെയര്‍ സർവീസ് ആവശ്യപ്പെട്ട് സിഎംആർഎൽ പരസ്യം നൽകിയതിന്‍റെയോ ഇടപാടിന് മുമ്പോ ശേഷമോ സിഎംആർഎല്ലോ, എക്സാലോജിക്കോ നടത്തിയ ആശയ വിനിമയത്തിന് രേഖകൾ സമർപ്പിച്ചിട്ടില്ല. കരാർ പോലും എക്സാലോജിക്കിനോ സിഎംആർഎല്ലിനോ ഹാജരാക്കാനായിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. കിട്ടിയ പണത്തിന് ജിഎസ്ടി അടച്ചിട്ടുണ്ടെന്ന് മാത്രമാണ് ബെംഗളൂരൂ ആർഒസിക്ക് നൽകിയ മറുപടിയിൽ എക്സാലോജിക്ക് ആകെ വിശദീകരിക്കുന്നത്. എന്തിന് പണം കിട്ടിയെന്നതിന് ഒരു തെളിവും എക്ലാലോജിക്ക് ഹാജരാക്കിയിട്ടില്ലെന്നാണ് ആര്‍ഒസിയുടെ കണ്ടെത്തൽ. കമ്പനീസ് ആക്ട് 2013 പ്രകാരം, കമ്പനികാര്യ ഇടപാടുകളിൽ തട്ടിപ്പ് നടത്തുന്നതിന് എതിരെയുള്ള സെക്ഷൻ 447, രേഖകളിൽ കൃത്രിമത്വം കാണിച്ചതിനെതിരെയുള്ള സെക്ഷൻ 448, എന്നീ വകുപ്പുകൾ പ്രകാരം എക്സാലോജിക്കിനെതിരെ നടപടി എടുക്കാമെന്നാണ് ബെംഗളൂരു ആർഒസിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ ഉള്ളത്. തടവും പിഴശിക്ഷവും കിട്ടാവുന്ന വകുപ്പുകൾ ആണിത്. കൂടുതൽ അന്വേഷണത്തിനായി എക്സാലോജിക്കിന്റെയും സിഎംആർഎല്ലിന്റെയും കണക്ക് പുസ്തകങ്ങൾ പരിശോധിക്കണമെന്നാണ് കണ്ടെത്തൽ. സർക്കാർ ഓഹരിയുള്ള കമ്പനിയാണ് സിഎംആര്‍എൽ. കമ്പനീസ് ആക്ട് പ്രകാരം, റിലേറ്റഡ് പാർട്ടിയുമായി ഇടപാട് നത്തുമ്പോൾ അത് ബോർഡിനെ അറിയിക്കണം. ഇവിടെ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായുള്ള ഇടപാട് സിഎംആര്‍എൽ ബോർഡിനെ അറിയിച്ചിരുന്നില്ല. ഇത് സെക്ഷൻ 188ന്റെ ലംഘനമാണ്. പ്രാഥമിക അന്വേഷണത്തിൽ തന്നെ ക്രമക്കേടുകൾ കണ്ടെത്തിയതിനാൽ വിശദ അന്വേഷണം വേണമെന്നാണ് ആര്‍ഒസിയുടെ റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോർപ്പറേറ്റ് അഫേയേഴ്സ് മന്ത്രാലയം വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്. നൽകാത്ത സേവനത്തിനാണ് എക്സാലോജിക്ക് പണം കൈപ്പറ്റിയതെന്ന ആദായനികുതി ഇൻറ്ററിം സെറ്റിൽമെന്‍റ് ബോർഡ് ഉത്തരവിലെ കണ്ടെത്തലുകൾ തന്നെയാണ് ആര്‍.ഒ.സി റിപ്പോർട്ടിലുമുള്ളത്.

VIDEO