വഡോദര: ഗുജറാത്തിലെ വഡോദരയിൽ ഹാർനി തടാകത്തിൽ ബോട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ പതിനാല് മരണം. വിനോദയാത്രക്കെത്തിയ സംഘമാണ് മരണപ്പെട്ടത്. 12 കുട്ടികളും രണ്ട് അധ്യാപകരുമടക്കം 14 പേരാണ് മരണപ്പെട്ടത്. ഒരു സ്വകാര്യ സ്‌കൂളിലെ 27 വിദ്യാർത്ഥികളായിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത്. അവരാരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല. സംഭവത്തെ തുടർന്ന് അഗ്നിശമന സേന വിദ്യാർത്ഥികൾക്കായി തിരച്ചിൽ ആരംഭിച്ചു. വിനോദസഞ്ചാരത്തിനായി ഇവിടെയെത്തിയ സ്കൂൾ വിദ്യാർത്ഥികളുമായി പോയ ബോട്ട് ഉച്ചയോടെ ഹർനി തടാകത്തിൽ മറിഞ്ഞു. ഇതുവരെ ഏഴ് വിദ്യാർത്ഥികളെ അഗ്നിശമന സേന രക്ഷപ്പെടുത്തി, കാണാതായവർക്കായി തിരച്ചിൽ തുടരുകയാണെന്ന് വഡോദര ചീഫ് ഫയർ ഓഫീസർ പാർത്ഥ് ബ്രഹ്മഭട്ട് പറഞ്ഞു. പിടിഐ. മരണസംഖ്യ ഉയരുമെന്നാണ് കരുതുന്നത്.