Latest News

യഥാ പുത്രീ തഥാ പിതാ”!വീണയ്ക്കൊപ്പം മുഖ്യമന്ത്രിയുടെ പേരും ആർഒസി റിപ്പോർട്ടിൽ

Fri Jan 2024 | 04:43:12 news

മുഖ്യമന്ത്രിയ്ക്കെതിരായ റിപ്പോർട്ട് രാഷ്ട്രീയ കോളിളക്കം സൃഷ്ടിക്കും ബെംഗളൂരു: വൻ രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്ക് വഴിമരുന്നിട്ട്, എക്‌സാലോജിക്ക് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രജിസ്ട്രാർ ഓഫ് കമ്പനീസ് പരാമർശം. വീണയ്ക്കൊപ്പം മുഖ്യമന്ത്രിയുടെ പേരും ആർഒസി റിപ്പോർട്ടിൽ പരാമർശിക്കുന്നത് അതീവ ​ഗൗരവത്തോടെയാണ് രാഷ്ട്രീയ വൃത്തങ്ങൾ നിരീക്ഷിക്കുന്നത്. ആദ്യമായാണ് എക്സാലോചിക്ക് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പേര് പുറത്തുവരുന്നത്. മുഖ്യമന്ത്രിക്ക് സിഎംആർഎല്ലിൽ പരോക്ഷ നിയന്ത്രണമുണ്ടെന്നും കെഎസ്ഐഡിസിക്ക്‌ ഓഹരിയുള്ള കമ്പനിയാണ് സിഎംആർഎൽ എന്നും ആർഒസി റിപ്പോർട്ടിൽ പറയുന്നു. എക്സാലോജിക്കുമായി നടന്നത് തത്പര കക്ഷി ഇടപാടെന്നും ഇത് വെളിപ്പെടുത്താതിരുന്നത് നിയമലംഘനമെന്നും റിപ്പോർട്ടിലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക്കും സിഎംആർഎല്ലും തമ്മിലുള്ള ഇടപാടിൽ അടിമുടി ദുരൂഹതയെന്ന് രജിസ്ട്രാർ ഓഫ് കമ്പനീസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.സിഎംആർഎലിൽ നിന്ന് പണം വാങ്ങിയത് പ്രതിഫലത്തിനാണെന്ന് തെളിയിക്കുന്ന ഒരു രേഖയും എക്‌സാലോജികിന് ഹാജരാക്കാനിയില്ലെന്നും എന്നാൽ വാങ്ങിയ പണത്തിന് ജിഎസ്ടി അടച്ചെന്ന വിവരം എക്‌സാലോജിക് കൈമാറിയെന്നും ബെംഗളൂരു ആർഒസിയുടെ റിപ്പോർട്ട് പറയുന്നു. വിഷയം അഴിമതി നിരോധന നിയമപ്രകാരം അന്വേഷണത്തിനു വിടാമെന്നും ആർഒസി റിപ്പോർട്ടിൽ പറയുന്നു. എക്സാലോജിക്കിനെതിരെ അന്വേഷണം സിബിഐക്കോ ഇഡിക്കോ വിടാമെന്നും ആർഒസി റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സിഎംആർഎല്ലുമായിയുളള കരാറിന്റെ വിശദാംശങ്ങൾ എക്‌സാലോജിക്ക് മറച്ചുവച്ചെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. സെക്ഷൻ 447, 448 പ്രകാരം നടപടിയെടുക്കാമെന്നും ആർഒസി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. പിഴയും തടവ് ശിക്ഷയും ലഭിക്കാവുന്ന വകുപ്പുകളാണ് നടപടി ശുപാർശയിൽ ആർഒസി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.അതേസമയം എക്‌സാലോജിക്കിനെതിരെ കേന്ദ്ര എജൻസിയുടെ അന്വേഷണം നേരത്തെ പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയത്തിൻ്റേതായിരുന്നു ഉത്തരവ്. വീണാ വിജയൻ്റെ കമ്പനി കൈപ്പറ്റിയ തുകയെ കുറിച്ചാണ് പ്രധാനമായും അന്വേഷിക്കുക. നാല് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.അന്വേഷണത്തിന് മൂന്നംഗ ഉന്നത ഉദ്യോഗസ്ഥ സംഘത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കരിമണൽ കമ്പനിയായ സിഎംആർഎല്ലിനെതിരെയും പൊതുമേഖല സ്ഥാപനമായ വ്യവസായ വികസന കോർപറേഷനെതിരെയുമാണ് അന്വേഷണം. വീണക്കെതിരായ ആരോപണത്തെ പ്രതിരോധിച്ച് രംഗത്തെത്തിയ സിപിഎം, മുഖ്യമന്ത്രിയുടെ പേര് കൂടി പരാമർശിച്ച സാഹചര്യത്തിൽ കടുത്ത പ്രതിരോധത്തിൽ ആവുകയാണ്.

VIDEO