കോഴിക്കോട്: നിധി നിക്ഷേപത്തട്ടിപ്പുകേസില്‍ ഭാര്യയെ പ്രതിയാക്കിയത് രാഷ്ട്രീയപ്രേരിതമെന്ന് ടി.സിദ്ദിഖ് എംഎല്‍എ. പണം നിക്ഷേപിച്ചു എന്ന് പറയുന്ന കാലഘട്ടത്തില്‍ ഭാര്യ അവിടെ ജോലി ചെയ്തിട്ടില്ല. 2022ല്‍ രാജിവച്ച ഒരാള്‍ക്കെതിരെ 2024ല്‍ കേസെടുത്തത് ഗൂഢാലോചനയുടെ തെളിവാണ്. മുൻ സി പി എം കൗൺസിലറുടെ മകളാണ് പരാതി നൽകിയത്. തൻ്റെ ഭാര്യ സ്ഥാപനത്തിൻ്റെ എം.ഡിയെന്ന പേരിലാണ് അവർ പരാതി നൽകിയത്. 20 21 ൽ കമ്പിനി നൽകിയ ഓഫർ ലെറ്ററിൽ ബ്രാഞ്ച് ‘ മാനേജർ എന്ന പോസ്റ്റിലേക്കാണ് നിയമനം ലഭിച്ചത്. ആ സ്ഥാപനത്തിന്‍റെ പോക്ക് ശരിയല്ലെന്ന് കണ്ടപ്പോഴാണ് 2022 ഡിസംബർ 8 ന് സ്ഥാപനത്തിൽ നിന്നും ഭാര്യ രാജിവച്ചതെന്നും സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. രാഷ്ട്രീയ തേജോവധത്തിനുള്ള ഭരണകൂടത്തിൻ്റെ ഉപകരണമായി പൊലീസ് മാറി . വ്യാജ വാർത്തക്കും വ്യാജ പരാതിക്കുമെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും ടി. സിദ്ദിഖ് വ്യക്തമാക്കി. മാസ പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഒരു എഫ് ഐ ആർ പോലും രജിസ്റ്റർ ചെയ്യാത്ത പൊലീസാണ് സിദ്ദിഖ് എം എൽ എ യുടെ ഭാര്യക്കെതിരെ വ്യാജ പരാതിയിൽ കേസെടുത്തിരിക്കുന്നത്. കേസ് പക പോക്കലാണെന്നും ടി സിദ്ദിഖിൻ്റെ കുടുംബത്തിന് പിന്തുണ നൽകുമെന്നും ഡിസിസി പ്രസിഡൻറ് അഡ്വ.കെ പ്രവീൺ കുമാർ വ്യക്തമാക്കി.