കൊല്ലം: കേന്ദ്ര സർക്കാരിനെതിരേ ന്യൂഡൽഹിയിൽ നടക്കുന്ന സമരത്തിൽ യു.ഡി.എഫ് പങ്കെടുക്കില്ലെന്ന് അറിയിച്ച് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് നൽകിയ കത്ത് നൽകി. കത്ത് പൂർണരൂപത്തിൽ: സംസ്ഥാനത്തിന്റെ ധനസ്ഥിതിയും കേന്ദ്രാവഗണനയും ചർച്ച ചെയ്യാൻ പ്രതിപക്ഷത്തെ കൂടി ക്ഷണിച്ചതിന് നന്ദി. കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുള്ള പ്രശ്നങ്ങൾ മുഖ്യമന്ത്രി യോഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിൽ ചില കാര്യങ്ങളോട് പ്രതിപക്ഷത്തിനും യോജിപ്പുണ്ട്. ഇക്കാര്യങ്ങൾ നേരത്തെ തന്നെ യു.ഡി.എഫ് എം.പിമാരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കേന്ദ്ര ധനകാര്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുള്ളതുമാണ്. കേരളം നേരിടുന്ന എല്ലാ ധനപ്രതിസന്ധിക്കും കാരണം കേന്ദ്രത്തിന്റെ അവഗണനയാണെന്ന നരേറ്റീവിനോട് യോജിക്കാനാകില്ലെന്ന നിലപാട് ഞങ്ങൾ യോഗത്തിൽ തന്നെ വ്യക്തമാക്കിയിരുന്നു. ധനപ്രതിസന്ധിക്കുള്ള നിരവധി കാരണങ്ങളിൽ ഒന്നു മാത്രമാണ് കേന്ദ്രാവഗണന. നികുതി ഭരണത്തിലെ കെടുകാര്യസ്ഥത ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുണ്ട്. ഇക്കാര്യങ്ങൾ രണ്ട് ധവളപത്രങ്ങളിലൂടെ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതും മുന്നറിയിപ്പ് നൽകിയിരുന്നതുമാണ്. അന്നൊന്നും പ്രതിപക്ഷ വാദങ്ങൾ മുഖവിലയ്‌ക്കെടുക്കാതിരുന്ന സർക്കാർ, ലോക്‌സഭ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ പ്രതിപക്ഷത്തെ ചർച്ചയ്ക്ക് വിളിച്ചതിന് പിന്നിൽ സംസ്ഥാന താൽപര്യം മാത്രമല്ല രാഷ്ട്രീയ താൽപര്യവും ഉണ്ടെന്ന് യു.ഡി.എഫ് സംശയിക്കുന്നു. ചരിത്രത്തിൽ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത അത്രയും ഗുരുതരമാ ധനപ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്. നികുതി പിരിവിലെ പരാജയവും കെടുകാര്യസ്ഥതയും ധൂർത്തും ഉൾപ്പെടെ നിരവധി കാരങ്ങളാണ് ഈ പ്രതിസന്ധിയിലേക്ക് എത്തിച്ചത്.