Latest News

റബ്ബർ കർഷക പ്രതിസന്ധി; നിയമസഭയിൽ പ്രതിപക്ഷ വാക്കൗട്ട്; റബ്ബർ ബോർഡ് നോക്കുകുത്തിയെന്ന് മോൻസ് ജോസഫ്

Thu Feb 2024 | 04:42:38 news

തിരുവനന്തപുരം: ഉത്പാദന ചെലവിന്റെ വർധനവും വില തകർച്ചയും കാരണം സംസ്ഥാനത്തെ 13 ലക്ഷത്തോളം റബ്ബർ കർഷകരും അനുബന്ധ തൊഴിലാളികളും അനുഭവിക്കുന്ന ദുരിതവും പ്രതിസന്ധിയും അക്കമിട്ടുനിരത്തി നിയമസഭയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. ശൂന്യവേളയിൽ, കേരളാ കോൺഗ്രസ് പ്രതിനിധി മോൻസ് ജോസഫാണ് ഈ വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. എന്നാൽ, സ്പീക്കർ അടിയന്തര പ്രമേയം തള്ളിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. റബ്ബറിന്റെ താങ്ങുവില 300 രൂപയായി ഉയർത്തണമെന്ന് അടിയന്തര പ്രമേയ നോട്ടീസിൽ മോൻസ് ജോസഫ് ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ നയങ്ങളാണ് റബ്ബർ മേഖലയെ തകർത്തതെന്നും റബ്ബർ ബോർഡ് നോക്കുകുത്തിയായെന്നും മോൻസ് കുറ്റപ്പെടുത്തി. കേരളത്തിൽ 1035 ഹെക്ടർ സ്ഥലത്തെ റബ്ബർ വെട്ടിമാറ്റിയെന്നാണ് സർക്കാർ കണക്ക്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ റബ്ബർ കൃഷി പ്രോത്സാഹിപ്പിക്കാനുള്ള നടപടിയാണ് കേന്ദ്രം സ്വീകരിക്കുന്നത്. റബ്ബർ റീ പ്ലാന്റ് ചെയ്യുന്നതിന് സംസ്ഥാനത്തെ കർഷകർക്ക് നൽകുന്നത് 25,000 രൂപയാണ്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ റബ്ബർ റീ പ്ലാന്റ് ചെയ്യുന്നതിനുള്ള സബ്സിഡി ഒന്നര ലക്ഷം രൂപയാണ്. സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന്റെ ഇറക്കുമതി നയമാണ് റബ്ബർ മേഖലയെ തകർത്തത്. കേന്ദ്ര സർക്കാരിന്റേത് നിഷേധാത്മക നയമാണ്. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് എന്തു ചെയ്യാൻ കഴിയുമെന്ന് സർക്കാർ ചിന്തിക്കണം. യുഡിഎഫ് സർക്കാരിന്റെ കാലത്ത് സമയോചിതമായ ഇടപെടൽ നടത്തി റബ്ബർ വില സ്ഥിരതാ ഫണ്ട് കൊണ്ടുവന്ന് കിലോയ്ക്ക് 150 രൂപ വില നൽകി. സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നിവേദനം നൽകുക മാത്രം ചെയ്യാതെ നടപടി സ്വീകരിക്കണമെന്നും മോൻസ് ജോസഫ് പറഞ്ഞു. ഇതിന് മറുപടി നൽകിയ കൃഷിമന്ത്രി പി പ്രസാദ്, സർക്കാർ വീഴ്ച മറച്ചുവെച്ച് കേന്ദ്രത്തിന് മേൽ പഴിചാരാനായിരുന്നു ശ്രമിച്ചത്. റബ്ബർ വിലയിലുണ്ടായ കുറവ് കേന്ദ്രസർക്കാർ ഏർപ്പെട്ട രാജ്യാന്തര കരാറുകളുടെ ഭാഗമായി വന്നതാണെന്ന് മന്ത്രി പറഞ്ഞു. യുഡിഎഫ് സർക്കാർ റബ്ബർ കർഷകർക്കായി നടപ്പിലാക്കിയ ഇൻസെന്റീവ് പദ്ധതി എൽഡിഎഫ് സർക്കാർ മുന്നോട്ടുകൊണ്ടുപോയി. 2021–22 സാമ്പത്തിക വർഷം റബ്ബറിന്റെ താങ്ങുവില കിലോയ്ക്ക് 170 രൂപയായി ഉയർത്തി. താങ്ങുവില 250 രൂപയായി ഉയർത്തുന്നതിന് കേന്ദ്രത്തോട് സഹായം അഭ്യർഥിച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ല. തീരുവയില്ലാത്ത സ്വാഭാവിക റബ്ബർ ഇറക്കുമതി അവസാനിപ്പിക്കണമെന്ന് സംസ്ഥാനം നിരവധി തവണ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. അനുകൂല നിലപാടല്ല കേന്ദ്രം സ്വീകരിച്ചത്. കേന്ദ്രസഹായം ലഭിച്ചാലേ കൂടുതല്‍ തുക നൽകാൻ കഴിയൂവെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തിൽ സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ വാക്കൗട്ട്. ഗാട്ട് കരാറിലെ ആര്‍ട്ടിക്കിള്‍ 19.1 (എ) ഇറക്കുമതി കൊണ്ട് ഏതെങ്കിലും പ്രദേശത്തെ കൃഷി നഷ്ടത്തിലാകുകയോ വരുമാന നഷ്ടമുണ്ടാകുകയോ തൊഴില്‍ നഷ്ടമുണ്ടാകുകയോ ചെയ്താല്‍ ഇറക്കുമതി നിര്‍ത്തി വയ്ക്കാമെന്ന് വ്യക്തമാക്കുന്നുണ്ടെന്ന് വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സർക്കാരിനെ ഓർമിപ്പിച്ചു. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി ഇറക്കുമതി എട്ട് മുതല്‍ പത്ത് വര്‍ഷം വരെ നിര്‍ത്തിവയ്ക്കാനുള്ള നടപടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണം. ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണയും അദ്ദേഹം സഭയിൽ പ്രഖ്യാപിച്ചു.

VIDEO