തിരുവനന്തപരം: വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തിൽ ഗുരുതര വീഴ്ച വരുത്തി സിപിഎമ്മുകാരനായ പ്രതിയെ കുറ്റവിമുക്തനാക്കാൻ സഹായിച്ച പൊലീസ് നടപടിയ്ക്കെതിരെ നിയമസഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസിൽ ആഞ്ഞടിച്ചതിന് പിന്നാലെ, അന്വേഷണ ഉദ്യോഗസ്ഥനെ സർക്കാർ സസ്പെൻഡ് ചെയ്തു. കേസിന്റെ അന്വേഷണത്തിൽ ഗുരുതര വീഴ്ച വരുത്തിയ അന്വേഷണ ഉദ്യോഗസ്ഥൻ സിഐ ടി.ഡി സുനിൽകുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. സുനിൽകുമാറിന് ഗുരുതര വീഴ്ച സംഭവിച്ചതായി പോക്സോ കോടതി കണ്ടെത്തിയിരുന്നു. നിലവിൽ എറണാകുളം ജില്ലയിലെ വാഴക്കുളം പൊലീസ് സ്റ്റേഷനിൽ എസ്എച്ച്ഒ ആണ്. സുനിൽകുമാറിനെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങളെക്കുറിച്ച് അന്വേഷിക്കാൻ എറണാകുളം റൂറൽ അഡിഷണൽ പൊലീസ് സൂപ്രണ്ടിനെ ചുമതലപ്പെടുത്തി. രണ്ടുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം.