Latest News

കേരളം കൊള്ളയടിക്കുന്ന പി.വി ആന്റ് കമ്പനി; മാസപ്പടി വിഷയം അവതരിപ്പിക്കാൻ അനുമതിയില്ല, നടപടികൾ ബഹിഷ്കരിച്ച് പ്രതിപക്ഷം ഇറങ്ങി

Sat Feb 2024 | 04:34:22 news

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ മാസപ്പടി വിഷയം ചട്ടം 50 പ്രകാരം അവതരിപ്പിക്കാൻ പ്രതിപക്ഷത്തിന് അനുമതി നിഷേധിച്ച സ്പീക്കറുടെ നടപടിയിൽ സഭാ തലം പ്രക്ഷുബ്ധമായി. പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസിക്ക് പങ്കാളിത്തമുള്ള സിഎംആർഎൽ കമ്പനിയിൽ നിന്നും നൽകാത്ത സേവനങ്ങൾക്ക് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്സാലോജിക് പണം കൈപ്പറ്റി എന്ന ഇൻകം ടാക്സ് ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെയും ആർഒസിയുടെയും ഗുരുതരമായ കണ്ടെത്തലുകളും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ അന്വേഷണവും സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയ നോട്ടീസിനാണ് സ്പീക്കർ അനുമതി നിഷേധിച്ചത്. അന്വേഷണം നടക്കുന്ന വിഷയമായതിനാൽ അനുമതി നൽകാനാകില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. നോട്ടീസിലെ വിഷയം സ്പീക്കർ പറഞ്ഞപ്പോൾ തന്നെ ഭരണപക്ഷ അംഗങ്ങൾ ബഹളവുമായി എഴുന്നേറ്റു. പിന്നാലെ പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. കേരളം കൊള്ളയടിക്കുന്ന പി.വി ആന്റ് കമ്പനി എന്നെഴുതിയ ബാനറും പ്ലക്കാർഡുകളും ഉയർത്തി സ്പീക്കറുടെ ഡയസിന് മുന്നിലെത്തി മുദ്രാവാക്യം മുഴക്കിയ പ്രതിപക്ഷാംഗങ്ങൾ സഭാ നടപടികൾ ബഹിഷ്ക്കരിച്ച് സഭാ കാവാടത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ശൂന്യവേളയിൽ, കോൺഗ്രസ് അംഗം മാത്യു കുഴൽനാടനാണ് അടിയന്തര പ്രമേയത്തിനു നോട്ടിസ് നൽകിയത്. അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കുകയും മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ മറുപടിക്ക് ശേഷം ചർച്ചയ്ക്ക് അനുമതി നിഷേധിക്കുകയും ചെയ്യുന്ന പതിവു നടപടിക്ക് വിരുദ്ധമായ നിലപാടാണ് ഇന്നലെ സ്പീക്കർ സ്വീകരിച്ചത്. മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ ഒരു പരാമർശവും സഭാ രേഖകളിൽ വരരുതെന്ന വാശിയിൽ നോട്ടീസ് പോലും പരിഗണിക്കാനാവില്ലെന്ന നിലപാടാണ് സ്പീക്കർ സ്വീകരിച്ചത്. വിഷയം ഇതായത് കൊണ്ടുതന്നെ പിണറായി വിജയൻ സഭയിലേക്ക് കയറിയതുമില്ല. ചട്ടപ്രകാരമാണ് പ്രതിപക്ഷം വിഷയം ഉന്നയിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയെങ്കിലും കോടതിയുടെ പരിഗണനയിലുള്ള വിഷയം പരിഗണിക്കാനാവില്ലെന്ന് സ്പീക്കർ നിലപാടെടുത്തു. തുടർന്ന് നോട്ടീസ് തള്ളിയ സ്പീക്കർ അതിവേഗം മറ്റ് നടപടികളിലേക്ക് കടന്നു. നടപടി ബഹിഷ്ക്കരിച്ച് ഇറങ്ങിയ പ്രതിപക്ഷാംഗങ്ങൾ സഭാ കവാടത്തിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസിക്ക് 13.4 ശതമാനം ഓഹരിയുള്ള കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ കമ്പനിയുടെ 2013-14 മുതല്‍ 2019-20 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ സംബന്ധിച്ച് ഇന്‍കം ടാക്‌സ് നടത്തിയ പരിശോധനയില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നതായി അടിയന്തര പ്രമേയ നോട്ടിസിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇൻകം ടാക്സ് ഇന്ററിം സെറ്റിൽമെന്റ് ബോര്‍ഡിന്റെ വിധി പ്രകാരം മുഖ്യമന്ത്രിയുടെ മകൾക്കും മകളുടെ കമ്പനിയായ എക്‌സാലോജിക്കിനും നൽകാത്ത സേവനത്തിന്റെ പേരിൽ സിഎംആര്‍എല്‍ കമ്പനി ഈ കാലയളവില്‍ 1.72 കോടി രൂപ നല്‍കി എന്നാണ് കണ്ടെത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെയുള്ള ബെംഗളൂരു രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ അന്വേഷണത്തിലും ഗുരുതരമായ ആരോപണങ്ങൾ ശരിവയ്ക്കുന്നു. തെറ്റായ വിവരങ്ങളും രേഖകളും നല്‍കി കബളിപ്പിച്ചു എന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ കമ്പനി നിയമം 2013 ലെ 447, 448, 449 വകുപ്പുകള്‍ പ്രകാരം ശിക്ഷാ നടപടികള്‍ സ്വീകരിക്കാം എന്ന് റിപ്പോര്‍ട്ടിലുണ്ട്. എക്സാലോജിക്കിനെതിരെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) അന്വേഷണത്തിന് കേന്ദ്ര കോർപറേറ്റ് മന്ത്രാലയം ഉത്തരവ് ഇറക്കിയിട്ടുണ്ട്. ഇക്കാര്യങ്ങൾ സഭ നിർത്തിവച്ചു ചർച്ച ചെയ്യണമെന്നും നോട്ടീസിൽ പ്രതിപക്ഷം ആവശ്യമുയർത്തി.

VIDEO