സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് എന്ന സൂചന നൽകി മന്ത്രി കെ കൃഷ്ണൻകുട്ടി. വൈദ്യുതി ഉപഭോഗത്തിൻ്റെ 30% മാത്രമാണ് സംസ്ഥാനത്ത് ഉൽപ്പാദിപ്പിക്കുന്നത്, ബാക്കി പുറത്തുനിന്ന് വാങ്ങുകയാണ്. ഉപഭോക്താക്കൾ സ്വയം നിയന്ത്രിച്ചില്ലെങ്കിൽ വലിയ പ്രതിസന്ധി നേരിടേണ്ടിവരുമെന്നും വൈദ്യുതി മന്ത്രി മുന്നറിയിപ്പ് നൽകി. മഴക്കുറവും ജലലഭ്യതക്കുറവും പ്രതിസന്ധി ഉണ്ടാക്കിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ മുന്നറിയിപ്പ്. വേനൽ കടുക്കുന്ന സാഹചര്യത്തിൽ കൂടുതൽ പ്രതിസന്ധി രൂക്ഷമാകുമെന്നാണ് മന്ത്രി പറയുന്നത്. തിരക്കുള്ള സമയങ്ങളിൽ വൈദ്യുതി ഉപഭോഗം കുറച്ചാൽ മാത്രമേ പ്രതിസന്ധി മറികടക്കാൻ കഴിയൂ. ഇതിനായി പൊതുജനങ്ങളുടെ പിന്തുണ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ആവശ്യമായ വൈദ്യുതിയുടെ 30% മാത്രമാണ് കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്നത്. ബാക്കി വരുന്നത് പുറത്തുനിന്നും വാങ്ങുകയാണ്. സംസ്ഥാനത്ത് ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടുകൾ ആരംഭിക്കാൻ താല്പര്യം ഉണ്ടെങ്കിലും പലഭാഗത്തുനിന്നുള്ള എതിർപ്പുകൾ വിലങ്ങുതടിയാകുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.