Latest News

ടി.പി വധക്കേസ്: അകത്താകേണ്ടവർ ഇനിയുമുണ്ടെന്ന് കെ. സുധാകരൻ

Wed Feb 2024 | 04:50:35 news

കൊച്ചി: ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ അകത്താകേണ്ടവർ ഇനിയുമുണ്ടെന്ന് കെ പി സി സി പ്രസിഡന്‍റ് കെ. സുധാകരൻ. രണ്ട് ജില്ലകളിലെ പാർട്ടി ക്രിമിനലുകളാണ് കൊലപാതകത്തിൽ പങ്കെടുത്തത്. സിപിഎം സംസ്‌ഥാന നേതൃത്വത്തിന്‍റെ അറിവില്ലാതെ ഇത് നടക്കില്ലെന്നും സുധാകരൻ പറഞ്ഞു. സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയുടെ ഭാഗമായി എറണാകുളത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂരിൽ നിന്നുള്ള ക്രിമിനലുകൾ കോഴിക്കോടെത്തി കൃത്യം നടത്തണമെങ്കിൽ പിണറായി വിജയന്‍റെ അനുമതിയും അറിവും ഉണ്ടാകാനാണ് സാധ്യത. അനുകൂല വിധി വാങ്ങാൻ പോയവർക്ക് അധിക ശിക്ഷ കിട്ടുന്ന സാഹചര്യമാണ്. ടി.പി അടക്കമുള്ള കണ്ണൂരിലെ കൊലപാതകങ്ങൾക്ക് പിന്നിൽ ഒരു ശക്തി മാത്രമാണുള്ളത്. ആ ഉന്നത നേതാവാരെന്ന് ആലോചിച്ചാൽ കിട്ടുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ജയിലുകളിൽ അവസാന വാക്ക് കൊടി സുനിയുടേതാണ്. സിപിഎമ്മും ക്വട്ടേഷൻ സംഘങ്ങളും തമ്മിൽ അഭേദ്യ ബന്ധമാണുള്ളത്. ടി.പി വധത്തിന് പിന്നിലെ ഉന്നത ശക്തിയെ പുറത്ത് കൊണ്ടുവരണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. ടി.പി വധക്കേസിലെ ഗൂഡാലോചന സംശയാതീതമായി തെളിയിക്കപ്പെട്ടുവെന്നും ടി പിയെ കൊന്നത് സിപിഎം തന്നെയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവർത്തിച്ചു. ഡിസിസി പ്രസിഡന്‍റ് മുഹമ്മ്ദ് ഷിയാസ്, ഹൈബി ഈഡൻ എം.പി, എംഎൽഎമാരായ ടി.ജെ വിനോദ്, ഉമാ തോമസ്, കെപിസിസി ജനറൽ സെക്രട്ടറിമാരായ ബി.എ അബ്ദുൾ മുത്തലിബ്, ദീപ്തി മേരി വർഗീസ്, അജയ് തറയിൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

VIDEO