Latest News

വേണ്ട, വേണ്ട എന്ന് പറയും; നിർബന്ധിച്ചാൽ’… തിരുവനന്തപുരത്ത് പന്ന്യൻ തന്നെ സ്ഥാനാർത്ഥി; ആനി രാജയുടെ കാര്യത്തിൽ പാർട്ടിയിൽ ഭിന്നത

Thu Feb 2024 | 04:48:11 news

തിരുവനന്തപുരം: തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രനെ തന്നെ സ്ഥാനാർത്ഥിയാക്കാൻ സിപിഐയിൽ ധാരണ. നേരത്തെ പന്ന്യന്റെ പേരുയർന്നു വന്ന ഘട്ടത്തിൽ, മൽസരത്തിന് താനില്ലെന്ന് പണ്ടേ പറഞ്ഞതാണല്ലോ എന്ന് മാധ്യമങ്ങളോട് പ്രതികരിച്ച പന്ന്യൻ രവീന്ദ്രൻ ഇന്നലെ വാർത്ത പുറത്തുവന്നിട്ടും മിണ്ടിയിട്ടില്ലെന്നതാണ് ശ്രദ്ധേയം. കടുത്ത മൽസരം പ്രതീക്ഷിക്കുന്ന തിരുവനന്തപുരം മണ്ഡലത്തിൽ ഇടതുമുന്നണിക്ക് മറ്റൊരു മുഖം അവതരിപ്പിക്കാൻ ഇല്ലാത്തതിനാലാണ് മുൻ എംപി കൂടിയായ പന്ന്യൻ രവീന്ദ്രൻ രംഗത്തുവരട്ടെ എന്ന തീരുമാനത്തിലെത്തിയതെന്നാണ് വിവരം. മുതിർന്ന നേതാക്കൾ പന്ന്യനുമായി ഇക്കാര്യം സംസാരിച്ചതായും അദ്ദേഹം സമ്മതം മൂളിയെന്നുമാണ് അറിയുന്നത്. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിൽ തിരുവനന്തപുരത്ത് ഇടതുമുന്നണി സ്ഥാനാർത്ഥി മൂന്നാംസ്ഥാനത്തായിരുന്നു. ഇതാണ് മൽസരത്തിൽ നിന്ന് മാറി നിൽക്കാൻ പന്ന്യനെ പ്രേരിപ്പിക്കുന്ന ഘടകം. പി.കെ വാസുദേവൻ നായരുടെ നിര്യാണത്തെ തുടർന്ന് 2005ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ പന്ന്യൻ രവീന്ദ്രൻ മണ്ഡലം നിലനിർത്തിയിരുന്നു. ഇതാണ് ആകെയുള്ള പ്രതീക്ഷ. ഇന്ന് ചേരുന്ന പാർട്ടി നിർവാഹക സമിതി സ്ഥാനാർത്ഥി ചർച്ച നടത്തും. നാളെ ജില്ലാ കമ്മിറ്റികൾ ചേർന്ന് പട്ടികയ്ക്ക് അംഗീകാരം നൽകും. മാവേലിക്കരയിൽ യുവനേതാവ് സി.എ. അരുൺകുമാറിനും തൃശൂരിൽ മുൻ മന്ത്രി വി.എസ് സുനിൽകുമാറിനുമാണ് അതാത് ജില്ലകളിൽ നിന്നുള്ള പിന്തുണ. സംസ്ഥാന സമിതിയിൽ മറിച്ചൊരു തീരുമാനത്തിനു സാധ്യതയില്ല. വയനാട്ടിൽ മാത്രമാണ് ചർച്ചകൾ തുടരുന്നത്. ആനി രാജയുടെ പേരിനാണ് ചർച്ചകളിൽ മുൻതൂക്കം. സംസ്ഥാനത്തെ ഒരു വിഭാഗം നേതാക്കൾക്ക് ആനിരാജ മത്സരിക്കുന്നതിനോട് താൽപര്യമില്ല. കാനം രാജേന്ദ്രൻ സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോൾ പല വിഷയങ്ങളിലും ആനി രാജയുടെ പ്രതികരണത്തിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ബിനോയ് വിശ്വം സെക്രട്ടറിയായതോടെ പാർട്ടിലുണ്ടായ മാറ്റങ്ങൾ സീറ്റ് ചർച്ചകളിലും പ്രതിഫലിക്കും. തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാർഥി നിർണയം പാർട്ടിക്ക് കഴിഞ്ഞ തവണയും വലിയ തലവേദനയായിരുന്നു. കഴിഞ്ഞ തവണ പുതിയ സ്ഥാനാർഥിയെ കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് മുൻ മന്ത്രി സി. ദിവാകരനെ മത്സരിപ്പിച്ചത്. ദിവാകരൻ മൂന്നാം സ്ഥാനത്തായി. 2014ൽ ഇടതു സ്വതന്ത്രനായി ബെനറ്റ് എബ്രഹാമിനെ മത്സരിപ്പിച്ചെങ്കിലും മൂന്നാം സ്ഥാനമാണ് ലഭിച്ചത്. ബെനറ്റിന്റെ സ്ഥാനാർഥിത്വത്തെച്ചൊല്ലി പാർട്ടിയിൽ വിവാദങ്ങളുണ്ടായി. കോഴ വാങ്ങിയാണ് സീറ്റ് നൽകിയതെന്ന ആരോപണത്തെ തുടർന്ന് ജില്ലാ സെക്രട്ടറിയായിരുന്ന ആർ. രാമചന്ദ്രൻനായർ, വെഞ്ഞാറമൂട് ശശി എന്നിവർ പാർട്ടിയിൽ നിന്നു പുറത്തായി. സി. ദിവാകരനെതിരെയുള്ള നടപടി താക്കീതിലൊതുങ്ങി

VIDEO