Latest News

2035ൽ ഇന്ത്യയ്ക്ക് ബഹിരാകാശ നിലയം: പ്രധാനമന്ത്രി

Wed Feb 2024 | 04:41:54 news

തിരുവനന്തപുരം: 2035ൽ ഇന്ത്യയുടെ ബഹിരാകാശ നിലയം ഉണ്ടാകുമെന്നും രാജ്യത്തിന്റെ സ്വന്തം റോക്കറ്റിൽ ഗഗന യാത്രികർ ചന്ദ്രന്റെ മണ്ണിലിറങ്ങുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ ബഹിരാകാശ യാത്രാ പദ്ധതിയായ ‘ഗഗന്‍യാനി’ൽ പോകുന്ന യാത്രികരെ വിഎസ്‌എസ്‌‌സിയിൽ നടന്ന ചടങ്ങിൽ അവതരിപ്പിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതു പുതിയ കാലഘട്ടത്തിന്റെ തുടക്കമാണ്. ലോകത്തിനു മുന്നിൽ ഇന്ത്യ സ്വന്തം സ്ഥാനം നേടിയെടുക്കുന്നു. ബഹിരാകാശ രംഗത്തും നേട്ടമുണ്ടാക്കുന്നു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ പതാക സ്ഥാപിച്ച ആദ്യത്തെ രാജ്യമായി ഇന്ത്യ മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരു ചരിത്ര നിമിഷത്തിനാണ് വിഎസ്എസ്‌സി സാക്ഷ്യം വഹിക്കുന്നത്. രാജ്യം 4 ബഹിരാകാശ യാത്രികരെ പരിചയപ്പെട്ടു. ഇവർ നാലു പേരല്ല, നാലു ശക്തികളാണ്, കോടിക്കണക്കിന് ജനങ്ങൾക്ക് പ്രചോദനമാകുന്ന 4 ശക്തികൾ. രാജ്യത്തിന്റെ പേരിൽ 4 പേർക്കും ആശംസകൾ നേരുന്നു. രാജ്യത്തിന്റെ ചരിത്രത്തിൽ ഇവർ 4 പേരുടെ പേരും എഴുതിചേർക്കപ്പെട്ടു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇവർ കഠിനപരിശ്രമം നടത്തുന്നു. ആരോഗ്യമുള്ള ശരീരവും മനസും ഈ മിഷന് ആവശ്യമാണെന്നും രാജ്യം നിങ്ങളോടൊപ്പമുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഗഗൻയാനിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിർമിച്ചതാണ്. ഗഗൻയാൻ ദൗത്യം ബഹിരാകാശ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിതെളിക്കും. ബഹിരാകാശ രംഗത്ത് വനിതകൾക്ക് വലിയ പ്രധാന്യം. വനിതാ ശാസ്ത്രജ്ഞരില്ലാതെ ഇത്തരം ദൗത്യങ്ങൾ നടത്തിനാകില്ല. ഇനിയും നമ്മൾ ചന്ദ്രനിലേക്ക് പോകും. ചന്ദ്രനിൽനിന്ന് സാംപിളുകൾശേഖരിച്ച് ഭൂമിയിലേക്ക് വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ്, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി വി. മുരളീധരൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു

VIDEO