ഒരുദിവസം ഒരു കേന്ദ്രത്തിൽ 50 പേർക്കുമാത്രം ഡ്രൈവിങ് ടെസ്റ്റെന്ന വിവാദ നിർദേശം പിൻവലിച്ച് ഗതാഗത മന്ത്രി. സ്ലോട്ട് കിട്ടിയവർക്കെല്ലാം ടെസ്റ്റ് നടത്താൻ കെ.ബി.ഗണേഷ്‌കുമാർ നിർദേശം നൽകി. പ്രതിഷേധം ശക്‌തമായതോടെയാണ് വിവാദ തീരുമാനം മന്ത്രി മാറ്റിയത്. ഇന്നുരാവിലെ മുതൽ ടെസ്റ്റ് നിയന്ത്രണത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. സ്ലോട്ട് ലഭിച്ച എല്ലാവർക്കും ടെസ്‌റ്റിന് അനുമതി നൽകണമെന്ന് ടെസ്‌റ്റിനെത്തിയവരും ഡ്രൈവിങ് സ്‌കൂൾ നടത്തിപ്പുകാരും ആവശ്യപ്പെട്ടു. എന്നാൽ 50 പേർക്കു മാത്രമെ അനുമതി നൽകുവെന്ന ഉറച്ച നിലപാടിലായിരുന്നു മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്‌ഥർ. തുടർന്ന് പലയിടത്തും വലിയ പ്രതിഷേധമുണ്ടായി. കോഴിക്കോട്ട് മുക്കത്ത് ഗതാഗതമന്ത്രിയുടെ കോലം കത്തിച്ചു.