കുട്ടനാട്: കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ ബിജെപി കൊണ്ടുവന്ന പൗരത്വ നിയമഭേദഗതി റദ്ദാക്കുമെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല.മാവേലിക്കര ലോകസഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിന്റെ പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.രാജ്യത്തിന്റെ ഭരണഘടനയെയും ജനാധിപത്യമൂല്യങ്ങളെയും തകർക്കുന്ന നിലപാടാണ് ബിജെപി സ്വീകരിക്കുന്നത്. പ്രതിപക്ഷമാണ് ജനാധിപത്യത്തിന്റെ കരുത്ത്. പ്രതിപക്ഷത്തെ അടിച്ചമർത്തുന്ന നിലപാടാണ് മോദി സർക്കാർ സ്വീകരിക്കുന്നത്. ഇഡിയും സിബിഐയും ഇൻകം ടാക്സും എല്ലാം ബിജെപിയുടെ പോഷക സംഘടന പോലെയാണ് പ്രവർത്തിക്കുന്നത്. വീണ്ടും ബിജെപി അധികാരത്തിൽ വരുന്ന സാഹചര്യം ഉണ്ടായാൽ ഒരു തെരഞ്ഞെടുപ്പ് ഇവിടെ നടക്കുമോയെന്ന് സംശയമുണ്ട്. വർഗീയത ആളിക്കത്തിച്ച് ഏകാധിപത്യ ഭരണമാണ് മോദി നടത്തുന്നത്.കേരളം കണ്ടതിൽ വച്ച് ഏറ്റവും ജനവിരുദ്ധ സർക്കാർ ആണ് പിണറായി വിജയന്റേത്. സർക്കാർ ജീവനക്കാർക്ക് ശമ്പളവും പെൻഷനുമില്ല. ക്ഷേമപെൻഷനുകൾ മാസങ്ങളായി മുടങ്ങിക്കിടക്കുന്നു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ യാതൊരു നടപടിയുമില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.ചക്കുളത്തുകാവ് ദേവീക്ഷേത്രത്തിൽ നിന്ന് രാധാകൃഷ്ണൻ നമ്പൂതിരിയുടെ അനുഗ്രഹം വാങ്ങിയാണ് പര്യടന പരിപാടി ആരംഭിച്ചത്.തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനും മുൻമന്ത്രിയുമായ കെ.സി.ജോസഫ് അധ്യക്ഷത വഹിച്ചു.എം.മുരളി,ടോമി കല്ലാനി,അഡ്വ.കോശി എം. കോശി,ജേക്കബ് എബ്രഹാം, മാന്നാർ അബ്ദുൾ ലത്തീഫ്, സി.കെ. ഷാജി മോഹൻ,വി.ജെ.ലാലി,അഡ്വ.കെ. സണ്ണിക്കുട്ടി,ബാബു വലിയവീടൻ, അഡ്വ.എബി കുര്യാക്കോസ്,പി.എസ്.രഘുറാം, സുനിൽ പി.ഉമ്മൻ,അഡ്വ.അനിൽ ബോസ്,ജോസ് കോയിപ്പള്ളി, തങ്കച്ചൻ വാഴച്ചിറ, എം.എൻ.ചന്ദ്രപ്രകാശ്, ഗോപകുമാർ.ജോസഫ് ചേക്കോടൻ,അഡ്വ.കെ.ആർ. മുരളീധരൻ,സജി ജോസഫ്,ടിജിൻ ജോസഫ്,ജോർജ് മാത്യു പഞ്ഞിമരം,വി.കെ.സേവ്യർ,അലക്സ് മാത്യു എന്നിവർ പ്രസംഗിച്ചു.