Latest News

ജീവനക്കാരുടെ ആനുകൂല്യങ്ങൾ കവർന്നെടുക്കുന്നതിന് സർക്കാർ ഗവേഷണം നടത്തുന്നു; വിഡി സതീശൻ

Tue Apr 2024 | 05:04:26 news

തിരുവനന്തപുരം: സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന ഇടതു സർക്കാർ, സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും എല്ലാ അവകാശങ്ങളും നിഷേധിക്കുകയും ആനുകൂല്യങ്ങൾ കവർന്നെടുക്കുന്നതിൽ ഗവേഷണം നടത്തുകയും ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരള എൻജിഒ അസോസിയേഷൻ സെക്രട്ടറിയേറ്റിന് മുന്നിൽ സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഇത്തരമൊരു അവസ്ഥയില്ല ജോലി ചെയ്താൽ ശമ്പളം പോലും ലഭിക്കില്ലെന്ന ദുരവസ്ഥയിലാണ് കേരളത്തിലെ ജീവനക്കാർ. സർക്കാർ ജീവനക്കാർക്ക് 21 ശതമാനം ഡിഎ നൽകാനുള്ളപ്പോൾ അതിൽ രണ്ട് ശതമാനം തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടൻ നൽകു മെന്ന സർക്കാരിൻ്റെ വാഗ്ദാനം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയക്കളി മാത്രമാണ്. കുടിശ്ശികയായ ഡിഎയിൽ രണ്ട് ശതമാനം ഏപ്രിൽ മാസത്തെ ശമ്പളത്തോടൊപ്പം മെയ് മാസം ലഭിക്കും എന്നാണ് ഉത്തരവിറക്കിയത്. എന്നാൽ ഈ തുക ലഭിക്കുമോ എന്ന കാര്യത്തിലും ആശങ്കയുണ്ട്. മാത്രമല്ല ക്ഷാമബത്തയുടെ 39 മാസത്തെ മുൻകാല പ്രാബല്യത്തെപ്പറ്റി പ്രതിപാദിച്ചിട്ടുമില്ല. മാർച്ച് മാസത്തിലാണ് ചരിത്രത്തിൽ ആദ്യമായി ജീവനക്കാർക്ക് ഒന്നാം തീയതി ശമ്പളം ലഭിക്കാത്ത അവസ്ഥ ഉണ്ടായത്. നേരത്തെ കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം തടഞ്ഞുവച്ചും ഗഡുക്കളായി നൽകിയും വഞ്ചിച്ച അനുഭവം നമുക്കു മുന്നിലുണ്ട്. സർക്കാർ ജീവനക്കാരെ യും ഇത്തരത്തിൽ കൈകാര്യം ചെയ്യാനാണ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. എട്ടാം വർഷത്തിലേക്ക് കടക്കുന്ന ഇടതുപക്ഷ ഭരണം സമൂഹത്തിൻ്റെ എല്ലാ മേഖലകളെയും തകർത്തെറിയുകയാണ്. എട്ടുമാസമായി കുടിശികയായ ക്ഷേമ പെൻഷൻ കൊടുക്കാൻ തെരഞ്ഞെടുപ്പ് വരേണ്ടിവന്നു. അതിൽ രണ്ട് മാസത്തേത് വിതരണം ചെയ്യുമെന്ന് പറഞ്ഞ് മേനി നടിക്കുന്ന സർക്കാർ ബാക്കിയുള്ള കുടിശ്ശിക എന്ന് നൽകുമെന്ന് പറയുന്നില്ല.ഇടതുപക്ഷ ഭരണത്തിൽ ഐസിയുവിൽ പോലും സാധാരണക്കാർക്ക് രക്ഷയില്ലാത്ത അവസ്ഥയാണ്. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഐസി യുവിൽ പീഡനത്തിനിരയായ വനിതയ്ക്ക് പരാതി കൊടുത്തതിന്റെ പേരിൽ അനുഭവിക്കേണ്ടിവന്ന ദുരവസ്ഥ സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. അതിജീവിതയെ പിന്തുണച്ചതിന്റെ പേരിൽ വേട്ടയാടപ്പെട്ട സീനിയർ നഴ്സിംഗ് ഓഫീസർക്ക് കോടതി ഉത്തരവു ഉണ്ടായിട്ടുപോലും നിയമനം നൽകാൻ തയ്യാറാകാതിരുന്ന സർക്കാരിന് അവസാനം മുട്ടുമടക്കേണ്ടി വന്നു. ഫാസിസ്റ്റ് ശൈലിയിൽ അവകാശങ്ങളെ അട്ടിമറിക്കുന്നവർക്കുള്ള മുന്നറിയിപ്പാണ് ജനകീയ പ്രതിരോധത്തിന്റെ ആ വിജയം. കലാലയങ്ങളെ പോലും കൊലക്കളം ആക്കുന്നവർക്ക് ഭരണകൂടം നൽകുന്ന പിന്തുണ പരിഹാസ്യമാണ്. ഈ സർക്കാർ ഇരകൾക്കൊപ്പം ആണോ വേട്ടക്കാർക്ക് ഒപ്പമാണോ എന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. ജീവനക്കാരുടെ മേഖലയിൽ 2019 ജൂലൈയിൽ ലഭിക്കേണ്ട ശമ്പള പരിഷ്കരണത്തിന്റെ കുടിശിക അഞ്ചുവർഷം കഴിഞ്ഞിട്ടും നൽകുന്നില്ല. പങ്കാളിത്ത പെൻഷന്റെ കാര്യത്തിൽ സർക്കാർ ഒളിച്ചുകളി തുടരുകയാണ്. ജീവനക്കാരുടെ മെഡിക്കൽ റീ ഇമ്പേഴ്സ്മെൻറ് ആനുകൂല്യം നിർത്തലാക്കി കൊണ്ട് നടപ്പിലാക്കിയ മെഡിസെപ്പ് പദ്ധതി ജീവനക്കാർക്ക് യാതൊരു പ്രയോജനവും ഇല്ലാത്ത അവസ്ഥയിലാണ്. കോർപ്പറേറ്റ് ഇൻഷുറൻസ് കമ്പനികൾക്ക് പണം നൽകി എന്നല്ലാതെ ജീവനക്കാർക്ക് യാതൊരു നേട്ടവുമില്ല.ജീവനക്കാരുടെ ഭവന വായ്പയും സിറ്റി കൊമ്പൻസേറ്ററി അലവൻസും കവർന്നെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ജീവനക്കാർക്ക് ശമ്പളം പോലും ലഭിക്കാത്ത അവസ്ഥ ഉണ്ടാകുമെന്ന് ആശങ്ക സിവിൽ സർവീസിൽ ഒന്നടങ്കം നിലനിൽക്കുന്നുണ്ട്. രണ്ടാം പിണറായി സർക്കാരിൻ്റെ കാലാവധി കഴിയുമ്പോൾ കേരളത്തിലെ സിവിൽ സർവീസ് ഉണ്ടാകുമോ എന്ന കാര്യം തന്നെ സംശയമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ജീവനക്കാരുടെ ആനുകൂല്യങ്ങൾ യഥാസമയം നൽകാൻ സർക്കാർ തയ്യാറാകണം.ശമ്പളം തടഞ്ഞു തടഞ്ഞുവയ്ക്കാൻ എന്തെങ്കിലും കാരണം കണ്ടെത്തുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. ആനുകൂല്യങ്ങൾ സംരക്ഷിക്കാനുള്ള ജീവനക്കാരുടെ പോരാട്ടത്തിന് എല്ലാവിധ പിന്തുണയും ഉണ്ടാകും. കേരളത്തിൻറെ വികസനത്തിൽ സിവിൽ സർവീസ് വഹിക്കുന്ന പങ്ക് അവഗണിക്കാനാകാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി. സമാപന സമ്മേളന ഉദ്ഘാടനം കെപിസിസി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ സമരഭടന്മാർക്ക് നാരങ്ങാനീര് നൽകി നിർവഹിച്ചു. കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ചവറ ജയകുമാർ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി ജി. സുബോധൻ, കെ.സി. സുബ്രഹ്മണ്യൻ, എം എസ് ഇർഷാദ്, വട്ടപ്പാറ അനിൽകുമാർ, എം ജെ. തോമസ് ഹെർബിറ്റ്, ഒ. ടി. പ്രകാശ്, എ.വി. ഇന്ദു ലാൽ, എസ്.പ്രദീപ് കുമാർ, ജി.എസ്. ഉമാശങ്കർ, എ.പി. സുനിൽ, രഞ്ജു. കെ. മാത്യു, ജെ സുനിൽ ജോസ്, കെ പി വിനോദൻ,ജെ എഡിസൺ, കെ പ്രദീപൻ, കെ.ബിനോദ്, ജോമി.കെ.ജോസഫ് എന്നിവർ സംസാരിച്ചു

VIDEO