കൊല്ലം: കരുനാഗപ്പള്ളി എം.എൽ.എ, സി.ആർ മഹേഷിന് നേരെയുള്ള അക്രമം സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണെന്നും പരാജയഭീതിയാണ് ഇതിന് പിന്നിലെന്നും കെ സി വേണുഗോപാൽ. മഹേഷിന് കല്ലേറിൽ തലയ്ക്കും നെഞ്ചിലും ഗുരുതര പരിക്കേറ്റു. യു.ഡി.എഫ് നേതാക്കളെയും പ്രവർത്തകരെയും ആക്രമിക്കാനുള്ള ആഹ്വാനം എ.കെ.ജി സെന്ററിൽ നിന്ന് വന്നതിന്റെ അടിസ്ഥാനത്തിലാണ് സി.പി.എം പ്രവർത്തകർ സംസ്ഥാനത്ത് അഴിഞ്ഞാടിയത്. പാനൂർ ബോംബ് സ്ഫോടനം മുതൽ കരുനാഗപ്പള്ളിയിൽ എം.എൽ.എയ്ക്കെതിരെ നടന്ന കല്ലേറ് വരെ സി.പി.എമ്മിന്റെ കലാപശ്രമങ്ങളുടെ തുടർച്ചയാണ്. സി.പി.എമ്മിന് ജനാധിപത്യത്തോട് ഒട്ടും പ്രതിബദ്ധതയില്ല. ഒരുവശത്ത് മോദി കലാപാഹ്വാനം നടത്തുമ്പോൾ, മറുവശത്ത് പിണറായി കലാപത്തിനുള്ള കളമൊരുക്കുന്നു. കേരളത്തിലെ സമാധാനപരമായ അന്തരീക്ഷം കളങ്കപ്പെടുത്താൻ ശ്രമിക്കുന്ന വിധ്വംസക ശക്തികൾക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായ നടപടിയെടുക്കണം. ജനപ്രതിനിധിയെയും യുഡിഎഫ് പ്രവർത്തകരെയും ആക്രമിച്ച സിപിഎം പ്രവർത്തകർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ പോലീസ് തയ്യാറാകണം. ആഭ്യന്തര വകുപ്പ് സിപിഎമ്മിന്റെ ഒത്താശയ്ക്ക് അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും ഇത് പ്രതിഷേധാർഹം ആണെന്നും കെ സി. വേണുഗോപാൽ ആരോപിച്ചു.