ആൺകോയ്മ അരങ്ങു വാണ വേദിയിലേക്ക് ധൈര്യപൂർവം കടന്നു വന്ന് സിംഹാസനം സൃഷ്ടിച്ച നടിയാണ് സുബി സുരേഷ്. നിനച്ചിരിക്കാതെയുള്ള അവരുടെ ആകസ്മിക അന്ത്യം കുടുംബ സദസുകളെ അക്ഷരാർഥത്തിൽ കരയിക്കുകയാണ്. നടിയും അവതാരകയുമായ സുബി സുരേഷിൻറെ രോഗാവസ്ഥ സംബന്ധിച്ച് പ്രേക്ഷകരാരും അറിഞ്ഞിരുന്നില്ല എന്നതാണു വാസ്തവം. രോഗം കവർന്ന കരളുമായി സ്വയം വേദന മറന്നായിരുന്നു അവർ നമ്മെ ചിരിപ്പിച്ചതെന്നും തിരിച്ചറിയാൻ വൈകി. കരൾ രോഗത്തെ തുടർന്നാണ് സുബിയുടെ മരണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അടുത്തകാലത്ത് സുബിയുടെ യൂട്യൂബിന് സബ്സ്ക്രൈബേർസ് കൂടിയതോടെ അതിൻറെ ഭാഗമായി കേക്ക് കട്ട് ചെയ്ത് ആഘോഷമാക്കി സുബി. വിവാഹത്തിൻറെ പടിവാതിക്കൽ നിൽക്കുകയായിരുന്നു സുബി. കഴിഞ്ഞ പതിനേഴ് ദിവസമായി രാജഗിരി ഹോസ്പിറ്റലിൽ ആയിരുന്നു. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വേണ്ടിയുള്ള ഒരുക്കങ്ങളൾക്കിടെയാണ് അന്ത്യം. സുബിയുടെ മാതൃസഹോദരിയുടെ മകൾ കരൾ നൽകാൻ തയ്യാറായിരുന്നു. ഡാൻസ് ടീമിൽ നിന്നും സ്കിറ്റ് കളിക്കാൻ എത്തിയ സുബി പിന്നെ ഈ രംഗത്ത് തിളങ്ങുകയായിരുന്നു. സിനിമയിലും ടിവി രംഗത്തും എല്ലാം നിറഞ്ഞു നിൽക്കുന്ന വ്യക്തിയായിരുന്നു സുബി. വനിതകളിൽ നിന്നു മിമിക്രി രംഗത്തെത്തിയ അപൂർവം ചിലരിൽ ഒരാളായിരുന്നു. കുട്ടികളുടെ പരിപാടികളിലൂടെയാണ് സുബി ടെലിവിഷൻ രംഗത്ത് സൂപ്പർ സ്റ്റാറായത്.