03-06-2025
ഇന്ത്യയുടെ ചിക്കന്‍ നെക്കിന് സമീപത്ത്, ബംഗ്ലാദേശ് അധീനതയിലുള്ള ലാല്‍മോണിര്‍ഹാട്ട് വിമാനത്താവളം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായുള്ള വാര്‍ത്തകള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് പുറത്തുവന്നത്. ഏഴ് പതിറ്റാണ്ടായി അടച്ചുപൂട്ടിക്കിടക്കുന്ന വിമാനത്താവളം ചൈനീസ് സഹായത്തോടെ വീണ്ടെടുക്കാനുള്ള ബംഗ്ലാദേശിന്റെ ശ്രമം ഇന്ത്യയ്ക്കും ആശങ്കയുണര്‍ത്തി. രാജ്യത്തിന്റെ നിര്‍ണായകമായ സിലിഗുരി ഇടനാഴിക്ക് സമീപം ലാല്‍മോണിര്‍ഹാട്ടിന്റെ പേരില്‍ ചൈന സാന്നിധ്യം വര്‍ധിപ്പിക്കുന്നതാണ് ഇന്ത്യയ്ക്ക് അതിര്‍ത്തി സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളുയര്‍ത്തിയത്. തൊട്ടുപിന്നാലെയിതാ അതിര്‍ത്തി സംസ്ഥാനമായ ത്രിപുരയില്‍ ഏറെക്കാലമായി പ്രവര്‍ത്തനരഹിതമായ കൈലാഷഹർ വിമാനത്താവളത്തെ പുനരുജ്ജീവിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയും സജീവമാക്കിക്കഴിഞ്ഞു. 30 വര്‍ഷമായി പൂട്ടിക്കിടക്കുന്ന വിമാനത്താവളത്തെ ധൃതി പിടിച്ച് വീണ്ടും പ്രവര്‍ത്തനത്തിലേക്ക് എത്തിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നത് എന്തിനാണ്? ലാല്‍മോണിര്‍ഹാട്ടിനുള്ള മറുപടിയാണോ ഇന്ത്യയുടെ കൈലാഷഹർ? എവിടെയാണ് കൈലാഷഹർ വിമാനത്താവളം? കൈലാഷഹർ വിമാനത്താവളം ത്രിപുരയിലെ ഉനകോട്ടി ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്, സിലിഗുരി ഇടനാഴിയില്‍ നിന്ന് ഏകദേശം 900 കിലോമീറ്റര്‍ അകലെ വടക്ക് പടിഞ്ഞാറന്‍ ബംഗ്ലാദേശ് അതിര്‍ത്തിക്ക് സമീപമാണിത്. രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തിലെ ഈ എയര്‍ഫീല്‍ഡ് 1971-ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തില്‍ വലിയ പങ്ക് വഹിച്ചിരുന്നു. ഇന്ത്യ വ്യോമസേന അവരുടെ ദൗത്യങ്ങള്‍ ഏകോപിപ്പിക്കാനും നിരീക്ഷണത്തിനുമായി കൈലാഷഹറിനെ പ്രയോജനപ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് അത് അടച്ചുപൂട്ടുകയായിരുന്നു. യുദ്ധകാലത്ത് വ്യോമസേനയുടെ ലോഞ്ച് പാഡായും നിരീക്ഷണ കേന്ദ്രമായും കൈലാഷഹർ പ്രവര്‍ത്തിച്ചു. 1971ലെ ബംഗ്ലാദേശ് വിമോചനയുദ്ധകാലത്ത് ബംഗ്ലാദേശി കിലോഫ്‌ളൈറ്റിന്റെ ഉദ്ഘാടന വിക്ഷേപണങ്ങളും ഇവിടെ നിന്ന് നടത്തിയിരുന്നു. മുക്തിബാഹിനി വ്യോമസേനയുടെ രഹസ്യനാമമായിരുന്നു കിലോഫ്‌ളൈറ്റ്. ഇന്ത്യന്‍ വ്യോമസേനയായിരുന്നു ഈ യൂണിറ്റിലേക്കുള്ള വിമാനങ്ങള്‍ വിതരണം ചെയ്തത്. യുദ്ധകാലത്ത് കിഴക്കന്‍ പാകിസ്താനെ ലക്ഷ്യം വെച്ച് ആക്രമണം നടത്തിയ ആദ്യ യൂണിറ്റായിരുന്നു കിലോഫ്‌ളൈറ്റ്. ബംഗ്ലാദേശ് വ്യോമസേനയുടെ രൂപീകരണത്തിലേക്ക് നയിച്ചത് കിലോ ഫ്‌ളൈറ്റ് ടീമിന്റെ പ്രവര്‍ത്തനങ്ങളാണ്. എന്നാല്‍ യുദ്ധത്തിന് ശേഷം ഇതുവരെ, ഏതാണ്ട് മുപ്പത് വര്‍ഷമായി ഈ വിമാനത്താവളം പ്രവര്‍ത്തനരഹിതമാണ്.സ്ഥലപരിമിതി മൂലമാണ് 90കളിൽ വിമാനത്താവളം അടച്ചുപൂട്ടിയത്. കൈലാഷഹർ അടച്ചിട്ടതിനാല്‍ ത്രിപുരയില്‍ അവശേഷിക്കുന്ന ഏക വിമാനത്താവളം അഗര്‍ത്തലയിലെ മഹാരാജബിര്‍ വിമാനത്താവളമാണ്. കൈലാഷഹറിനെ വീണ്ടെടുക്കുന്നത് സംസ്ഥാനത്തേക്കുള്ള വ്യോമഗതാഗതം വര്‍ധിപ്പിപ്പിച്ച് വികസനത്തിന് വഴിയൊരുക്കുമെന്നാണ് നിഗമനം.