16-03-2026
ഉത്തർപ്രദേശിലെ സംഭാലിൽ റമദാൻ മാസത്തിൽ പള്ളിയിൽ നമസ്കാരത്തിനെത്തുന്നവരുടെ എണ്ണം നിയന്ത്രിച്ച ജില്ലാ ഭരണകൂടത്തിന്റെ നടപടി അലഹബാദ് ഹൈക്കോടതി തടഞ്ഞു. ക്രമസമാധാനനില തകരുമെന്ന് ചൂണ്ടിക്കാട്ടി ബദൗനിലെ സ്വകാര്യ സ്ഥലത്തുള്ള പള്ളിയിൽ നമസ്കാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെയാണ് കോടതിയുടെ നിർണായക ഇടപെടൽ. സ്വകാര്യ ഉടമസ്ഥതയിലുള്ള പള്ളിയിൽ പ്രാർഥന നടത്തുന്നതിൽ ഇടപെടരുതെന്ന് സംഭാൽ ജില്ലാ കലക്ടറോടും പൊലീസിനോടും ജസ്റ്റിസ് ശേഖർ ബി. സറഫും ജസ്റ്റിസ് വിവേക് സരണും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് കർശനമായി നിർദേശിച്ചു.തന്റെ ഉടമസ്ഥതയിലുള്ള പള്ളിയിൽ നമസ്കാരത്തിനെത്തുന്നവരുടെ എണ്ണം 20 ആയി പരിമിതപ്പെടുത്തിയ ഭരണകൂട നടപടിക്കെതിരെ പള്ളി ഉടമ സമർപ്പിച്ച ഹരജിയിലാണ് വിധി. സ്വകാര്യ സ്ഥലങ്ങളിൽ മതപരമായ പ്രാർത്ഥനാ യോഗങ്ങൾ നടത്തുന്നതിന് നിയമപരമായി യാതൊരു വിലക്കുമില്ലെന്ന് കോടതി നിരീക്ഷിച്ചു. പള്ളിയിൽ നമസ്കരിക്കുന്നത് എങ്ങനെയാണ് ക്രമസമാധാന പ്രശ്നത്തിന് ഇടയാക്കുകയെന്ന് ചോദിച്ച കോടതി, ഓരോ സമുദായത്തിനും തങ്ങളുടെ ആരാധനാലയങ്ങളിൽ സമാധാനപരമായി ആരാധന നടത്താൻ കഴിയുമെന്ന് ഉറപ്പാക്കേണ്ടത് സംസ്ഥാനത്തിന്റെ കടമയാണെന്നും കൂട്ടിച്ചേർത്തു.വിഷയത്തിൽ ജില്ലാ കലക്ടറെയും പോലീസ് സൂപ്രണ്ടിനെയും കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ക്രമസമാധാന പരിപാലനം സംസ്ഥാന സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും ഉത്തരവാദിത്തമാണെന്നും, ആ ചുമതല നിർവഹിക്കാൻ കഴിയുന്നില്ലെങ്കിൽ ഉദ്യോഗസ്ഥർ സ്ഥാനം രാജിവെക്കുകയോ അല്ലെങ്കിൽ ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലംമാറ്റം വാങ്ങിപ്പോകുകയോ ചെയ്യണമെന്ന് കോടതി തുറന്നടിച്ചു. ആരാധനയ്ക്കുള്ള അവകാശം തടസ്സപ്പെടുത്തുന്നതിന് പകരം അത് സുഗമമായി നടക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് ഭരണകൂടം ചെയ്യേണ്ടതെന്നും കോടതി ഓർമ്മിപ്പിച്ചു.