16-03-2026
ലൈംഗികാതിക്രമ ആരോപണങ്ങൾ നേരിടുന്ന കവി വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം നൽകാനുള്ള തീരുമാനത്തിനെതിരെ പ്രമുഖർ രംഗത്ത്. സംഗീതജ്ഞൻ ടി.എം. കൃഷ്ണ, എഴുത്തുകാരി മീനാ കന്ദസാമി, ഗായിക ചിന്മയി ശ്രീപദ എന്നിവരാണ് തീരുമാനത്തെ കടുത്ത ഭാഷയിൽ വിമർശിച്ചത്. ഈ പുരസ്കാരം വൈരമുത്തുവിനെ കൂടുതൽ ശക്തനാക്കുമെന്നും എന്നാൽ അദ്ദേഹത്തിനെതിരെ ശബ്ദമുയർത്താൻ ധൈര്യം കാണിച്ച സ്ത്രീകളെ ഇത് മാനസികമായി ദുർബലരാക്കുമെന്നും ടി.എം. കൃഷ്ണ അഭിപ്രായപ്പെട്ടു. ഒരു കലാകാരനെ അയാളുടെ വ്യക്തിപരമായ പ്രവർത്തികളിൽ നിന്നും സൃഷ്ടികളിൽ നിന്നും വേർതിരിച്ചു കാണാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വൈരമുത്തുവിനെ സ്തുതിക്കാൻ രാഷ്ട്രീയക്കാർ മത്സരബുദ്ധിയോടെ എത്തുമെന്ന സാഹചര്യത്തിലാണ് താൻ വീണ്ടും പ്രതിഷേധം അറിയിക്കുന്നതെന്ന് എഴുത്തുകാരി മീനാ കന്ദസാമി വ്യക്തമാക്കി. 2023-ൽ വൈരമുത്തുവിന്റെ പിറന്നാൾ ദിനത്തിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അദ്ദേഹത്തെ സന്ദർശിച്ചതിനെ വിമർശിച്ചുകൊണ്ടുള്ള പഴയ പോസ്റ്റ് പങ്കുവെച്ചാണ് മീന തന്റെ നിലപാട് വ്യക്തമാക്കിയത്. വൈരമുത്തുവിനെതിരെ മുൻപ് ആരോപണമുന്നയിച്ച ഗായിക ചിന്മയി ശ്രീപദയും തീരുമാനത്തെ വിമർശിച്ചു. വേട്ടക്കാർക്കെതിരെ സ്ത്രീകൾ നടത്തിയ കൂട്ടായ പോരാട്ടത്തെയും അവരുടെ ശബ്ദത്തെയും നിശബ്ദമാക്കുന്നതാണ് ഇത്തരം പുരസ്കാര പ്രഖ്യാപനങ്ങളെന്ന് ചിന്മയി പ്രതികരിച്ചു.